ഇടുക്കി: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനത്തിന് പ്രവേശനം ലഭിച്ചെന്ന് കാണിച്ച് വിദ്യാർത്ഥിനിയിൽ നിന്നും പണംതട്ടി. മൂന്നാർ സ്വദേശിനിയായ പെൺകുട്ടിയാണ് തട്ടിപ്പിന് ഇരയായത്. 10,000 രൂപയാണ് അഡ്മിഷൻ എന്ന പേരിൽ വിദ്യാർത്ഥിനിയുടെ കൈയിൽ നിന്നും വ്യാജ സംഘം തട്ടിയെടുത്തത്.
മൂന്നാറിലെ സ്വകാര്യ സ്കൂളിൽ നിന്ന് പ്ലസ്ടൂവിന് ഉന്നതവിജയം കരസ്ഥമാക്കിയ പെൺകുട്ടി 2022-ലെ നീറ്റ് പരീക്ഷയിലും ഉയർന്ന മാർക്ക് നേടിയിരുന്നു. തുടർന്ന് സംവരണ വിഭാഗത്തിൽപ്പെട്ട പെൺകുട്ടി വിവിധ മെഡിക്കൽ കോളേജുകളിൽ അപേക്ഷ നൽകി. പ്രവേശന നടപടികൾ പൂർത്തിയായി സീറ്റ് ലഭിച്ചുവെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പേരിൽ പെൺകുട്ടിയ്ക്ക് ഇമെയിൽ മുഖേന സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് 25,000 രൂപ ഫീസായി അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും, ആദ്യ ഗഡു എന്ന നിലയിൽ വിദ്യാർത്ഥിനി 10,000 രൂപ ഗൂഗിൾ പേ ചെയ്തു കൊടുക്കുകയും ചെയ്തു. പിന്നാലെ ആറ് മാസത്തോളം വിദ്യാർത്ഥിനിയ്ക്ക് ഓൺലൈനായി ക്ലാസുകൾ ലഭിയ്ക്കുകയും ചെയ്തു. എന്നാൽ മെഡിക്കൽ കോളേജിൽ നേരിട്ടെത്തിയപ്പോഴാണ് താൻ തട്ടിപ്പിനിരയായ വിവരം പെൺകുട്ടി തിരിച്ചറിയുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ ആണ് ഓൺലൈൻ ക്ലാസ് ആരംഭിയ്ക്കുന്നത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമായിരുന്നു ക്ലാസ് എടുത്തിരുന്നത്. കോളേജിൽ വരാൻ നിർദ്ദേശിച്ച് കൊണ്ട് മൂന്ന് തവണ ഇമെയിൽ വന്നിരുന്നെങ്കിലും ശേഷം എത്തേണ്ടതില്ല എന്ന് അറിയിച്ചു. എന്നാൽ ഇക്കഴിഞ്ഞ ജൂൺ 24-ന് മെഡിക്കൽ കോളേജിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് പോകുവാനുള്ള ഒരുക്കത്തിനിടയിൽ വരേണ്ടതില്ലെന്ന് തലേദിവസം മറ്റൊരു ഇമെയിൽ ഐഡിയിൽ നിന്നും സന്ദേശം ലഭിച്ചു. ഇതോടെ കുട്ടിയ്ക്കും മാതാപിതാക്കൾക്കും സംശയം തോന്നുകയായിരുന്നു.
തുടർന്ന് ജൂൺ 24 -ന് കോളേജിലെത്തി പ്രിൻസിപ്പലിനെ കണ്ടതോടെയാണ് തട്ടിപ്പ് മനസിലാകുന്നത്. മെഡിക്കൽ കോളേജിലെ അതേ ക്ലാസുകളാണ് ഓൺലൈൻ മുഖേന പെൺകുട്ടി ആറ് മാസം പഠിച്ചതെന്ന് പ്രിൻസിപ്പൽ അറിയിച്ചതായി പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
Comments