മലയാള സിനിമയിൽ വിദ്യാസമ്പന്നരായ നിരവധി താരങ്ങളുണ്ട്. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ഒരുപാട് താരങ്ങളുണ്ട്. എന്നാൽ ഇവർക്കൊക്കെ മുൻപ് മലയാള സിനിമയിൽ ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ടായിരുന്ന ഒരു നടൻ ഉണ്ടായിരുന്നു. ഒരുപക്ഷേ അക്കാലത്ത് ഇംഗ്ലീഷ് ഭാഷയ്‌ക്ക് കേരളത്തിൽ ഇത്രയധികം പ്രചാരവും ഉണ്ടായിട്ടില്ലാത്ത കാലഘട്ടമായിരുന്നു. അങ്ങനെ ഒരു കാലത്ത് ഇംഗ്ലീഷ് വളരെ നന്നായി കൈകാര്യം ചെയ്തിരുന്ന ഒരു പ്രതിഭ. അദ്ദേഹത്തിന്റെ കൈപ്പടയിലുളള ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഒരൽപം കേറിചിന്തിച്ചാൽ ഒരുപക്ഷേ ഓർത്തെടുക്കാൻ കഴിയുക നടൻ ജയന്റെ പേരായിരിക്കും. എന്നാൽ അതിനൊക്കെ മുൻപ് ത്രിവേണി എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയിൽ സന്ദർശിച്ച സ്ഥലത്തെ വിസിറ്റേഴ്‌സ് ഡയറിയിൽ എഴുതിയ ഒരു കുറിപ്പാണിത്. മൂത്തകുന്നം ഹിന്ദു മത ധർമ പരിപാലന സഭ സന്ദർശിച്ച വേളയിൽ എഴുതിയ കുറിപ്പ്. നടി ശാരദയും ഉണ്ടെന്ന് കുറിപ്പിൽ പറയുന്നുണ്ട്. മറ്റാരുമല്ല, മലയാള സിനിമയുടെ അതുല്യ കലാകാരൻ സത്യന്റെ കൈപ്പടയാണ് ഇത്. വളരെ അച്ചടക്കവും വൃത്തിയും നിറഞ്ഞ സ്ഥലമായി ഇവിടം പരിപാലിച്ചു പോരുന്ന അധികൃതർക്ക് അദ്ദേഹം അഭിനന്ദനം അറിയിക്കുന്നുണ്ട്.
ഇന്ന് ബിരുദാനന്തര ബിരുദത്തിന് തുല്യമായ വിദ്വാൻ പരീക്ഷ പാസായ ആളാണ് നടൻ സത്യൻ. അതിനു ശേഷം തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്‌കൂളിൽ അധ്യാപകനായി ജോലിനോക്കി. തിരുവിതാംകൂർ സ്റ്റേറ്റ് പോലീസിൽ സേവനമനുഷ്ഠിക്കവെ അഭിനയ മോഹത്താൽ അദ്ദേഹം തുടക്കത്തിൽ നാടകത്തിലും, ശേഷം സിനിമയിലുമെത്തി. ‘ആത്മസഖി’ എന്ന സിനിമയിലൂടെയാണ് തുടക്കം. ശേഷം നിരൂപക പ്രശംസ നേടിയ ‘നീലക്കുയിൽ’ എന്ന ചിത്രത്തിൽ വേഷമിട്ടു. രണ്ട് പതിറ്റാണ്ടോളം മലയാള സിനിമയിൽ പകരക്കാരില്ലാത്ത നടനായി അദ്ദേഹം നിലകൊണ്ടു.















