ചെന്നൈ: കോയമ്പത്തൂർ ഡിഐജി സി.വിജയകുമാർ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഇന്ന് രാവിലെ കോയമ്പത്തൂർ റേസ് കോഴ്‌സിലെ ക്യാമ്പ് ഓഫീസിൽ വെച്ചായിരുന്നു സംഭവം. വിജയകുമാർ പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവെയ്‌ക്കുകയായിരുന്നു. വിജയകുമാറിന് വിഷാദരോഗമായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
പുലർച്ചെ നടക്കാൻ ഇറങ്ങിയ വിജയകുമാർ 6.45-ഓടെ ക്യാമ്പ് ഓഫീസിൽ എത്തിയിരുന്നു. ശേഷം ഇദ്ദേഹം തന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറുടെ പക്കൽ നിന്നും പിസ്റ്റൾ വാങ്ങി. ഇതിന് ശേഷം ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സ്വയം വെടിയുതിർക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ പോലീസ് ഉദ്യോഗസ്ഥരാണ് ഉന്നത അധികാരികളെ വിവരമറിയിച്ചത്.
ഏതാനും ആഴ്ചകളായി തനിയ്‌ക്ക് ശരിക്കും ഉറങ്ങാൻ സാധിക്കുന്നില്ലെന്ന് വിജയകുമാർ പറഞ്ഞിരുന്നതായി സഹപ്രവർത്തകർ വ്യക്തമാക്കി. വിഷാദമുണ്ടായിരുന്നതായും ഉറക്കക്കുറവിന് മരുന്ന് കഴിച്ചിരുന്നതായും വിജയകുമാർ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. ഈ വർഷം ജനുവരി ആറിനായിരുന്നു കോയമ്പത്തൂർ റേഞ്ച് ഡിഐജിയായി വിജയകുമാർ ചുമതലയേറ്റത്. 2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. മുൻപ് കാഞ്ചീപുരം, കടലൂർ, നാഗപട്ടണം, തിരുവാരൂർ എന്നീ ജില്ലകളിൽ പോലീസ് സൂപ്രണ്ടായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.















