കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാളിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ മമതയ്ക്കും തൃണമൂലിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. തൃണമൂൽ സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണെന്നും ബംഗാളിൽ അരങ്ങേറുന്നത് ഭരണകൂട ഭീകരതയാണെന്നും കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവും പിസിസി അദ്ധ്യക്ഷനുമായ അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
ഇതുവരെ 26 പേർ കൊല്ലപ്പെട്ടു. 100 കണക്കിന് ആളുകൾക്ക് പരിക്കേറ്റു. ഇതിനെല്ലാം സംസ്ഥാന സർക്കാരും പോലീസ് സംവിധാനവുമാണ് കാരണക്കാർ. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബംഗാളിലെ തിരഞ്ഞെടുപ്പ് സാഹചര്യങ്ങളുടെ പൊതുവായ ചിത്രമാണെന്നും ചൗധരി കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ഇടങ്ങളിൽ തൃണമൂൽ – കോൺഗ്രസ് സംഘർഷങ്ങൾ അരങ്ങേറിയിരുന്നു. കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രൂക്ഷ വിമർശനവുമായി സംസ്ഥാന കോൺഗ്രസ് ഘടകം രംഗത്തുവന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് അധീർ രഞ്ജൻ ചൗധരി ഗവർണർക്ക് കത്തയച്ചിരുന്നു.
തിരഞ്ഞെടുപ്പ് ദിനമായ ഇന്ന് ഗവർണർ സിവി ആനന്ദബോസ് പോളിംഗ് ബൂത്തുകൾ സന്ദർശിച്ചു. അക്രമങ്ങൾ രൂക്ഷമായതിനെ തുടർന്ന് ആളുകൾക്ക് വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ചുറ്റും നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ച് ജനങ്ങൾ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. ബുള്ളറ്റിലൂടെയല്ല, ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
Comments