ആലപ്പുഴ: സർക്കാരിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമായി പ്രതിമ നിർമ്മിച്ച് പെരുവഴിയിലായ ശിൽപി ജോൺസ് കൊല്ലകടവിന്റെ വായ്പ തിരിച്ചടച്ച് നടൻ സുരേഷ് ഗോപി. കായംകുളം ടൂറിസം പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച മത്സ്യകന്യകയുടെ ശിൽപ്പം നിർമിക്കുന്നതിനായി സർക്കാർ നൽകിയ തുക തികയാതെ വന്നു. അധിക ചിലവുകൾ വന്നിട്ടും സർക്കാർ പണം നൽകാതായതോടുകൂടി ശിൽപി സ്വന്തം വീടും വസ്തുവും ബാങ്കിൽ പണയം വെച്ച് 3,60,000 രൂപ വായ്പയെടുത്തു. പിന്നീട് ഈ തുക ഉപയോഗിച്ചാണ് അദ്ദേഹം നിർമ്മാണം പൂർത്തീകരിച്ചത്. എന്നാൽ ഇതോടെ ശിൽപിയെ കൈയ്യൊഴിയുകയായിരുന്നു സർക്കാർ.
ശിൽപ്പിയ്ക്ക് ഉടൻ പണം നൽകാമെന്ന് ടൂറിസം അധികൃതർ പറഞ്ഞിരുന്നെങ്കിലും നൽകിയിരുന്നില്ല. ഒടുവിൽ സംസ്ഥാന അവാർഡ് ജേതാവായ ശിൽപ്പിയ്ക്ക് ലഭിച്ചത് ബാങ്കിൽ നിന്നുമുള്ള ജപ്തി നോട്ടീസ് ആയിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട സുരേഷ് ഗോപി വിഷയത്തിൽ ഇടപെടുകയും അന്ന് തന്നെ വായ്പ തിരിച്ചടക്കുകയും ചെയ്തു. ഇതോടെ ശിൽപി ജോൺസ് കൊല്ലകടവ് പണയം വച്ച വീടിന്റെ ആധാരം ബാങ്ക് തിരികെ നൽകി.
തന്റെ വീട് ജപ്തിയുടെ വക്കിലെത്തേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് വിശദമാക്കിയിരിക്കുകയാണ് ജോൺസ് കൊല്ലകടവ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്.
‘എന്തെല്ലാം കാര്യങ്ങൾക്ക് വേണ്ടിയാണ് ടൂറിസം വകുപ്പ് പണം നൽകുന്നത്. സർക്കാരിന് വേണ്ടി സ്വന്തം വീടും പറമ്പും വെച്ച് ലോണെടുത്ത 3,60,000 രൂപ നൽകാൻ സർക്കാരിന് എന്ത് കൊണ്ടാണ് കഴിയാതെ പോയത്. 2010 മുതൽ കായംകുളം MLA ശ്രീ CKസദാശിവൻ സാറുമായുള്ള ചർച്ചയിലാണ് കായംകുളം കായൽ തീരത്ത് മത്സ്യകന്യക എന്ന ആശയം ഉണ്ടാവുന്നത്. സർക്കാരിൽ അന്ന് ഫണ്ട് ഉണ്ടായിരുന്നില്ല. 2013 നു ശേഷം ആലപ്പുഴ നെഹ്രുട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യാനെത്തിയ ബഹു’ ഇന്ത്യൻ പ്രസിഡൻറ് ശ്രീമതി പ്രതിഭാ പാട്ടീൽ കേരള കായലോര ടൂറിസം പദ്ധതി പാക്കേജിൽ കായംകുളത്തിനനുവദിച്ച ഫണ്ടിൽ നിന്നാണ് മത്സ്യകന്യക ശില്പത്തിനുളള തുക അനുവദിക്കുന്നത്. സർക്കാരിന്റെ ഡിമാന്റുകൾ മുൻപ് ആരും ചെയ്തിട്ടുള്ള ഡിസൈൻ ആയിരിക്കരുത് ‘ തനത് ആയിരിക്കണം, നിർമ്മാണം പകുതിക്ക് ഇട്ടേച്ച് പോകരുത് എന്നിവയായിരുന്നു.
കൊല്ലം ബീച്ചിലെ ശില്പത്തിനങ്ങനെ സംഭവിച്ചു. അതു കൊണ്ടാണ് ഒരു ശില്പിക്കുതന്നെ കരാറും തന്നത്. 15 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും 5 ലക്ഷം രൂപയാണ് അനുവദിച്ചത്. ബഹു MLA യുടെ നിർബന്ധപ്രകാരം KIIDC എന്ന ഗവ. കമ്പനി ഒരു ലക്ഷം രൂപ കൂടി അനുവദിച്ചു. അതിന്റെ ടാക്സും കൂട്ടി 6,40000 രൂപയാണ് മൊത്തം അനുവദിച്ചത്. ശില്പത്തിന്റെ കരാറുകാരനും ഞാനായിരുന്നു. ശില്പത്തിന്റെ പണി തുടങ്ങി കമ്പി കെട്ടി സിമൻ്റ് കോൺക്രീറ്റ് ചെയ്ത് കാണിച്ചെങ്കിൽ മാത്രമേ സർക്കാർ വക തുക കരാറുകാരന്റെ കയ്യിൽ കിട്ടൂ. അതാണ് നിയമം. 2015 മെയ് മാസം പണി ആരംഭിച്ചു. അന്ന് ശ്രീ ഉമ്മൻ ചാണ്ടി സർക്കാരാണ്. ചെറിയ രാഷ്ട്രീയ പാർട്ടികൾ തൊട്ട് നേരിയ സംഭാവനകൾ സ്വീകരിക്കുകയുണ്ടായി. നിർമ്മാണം ആരംഭിക്കുന്നതിനായി, സർക്കാർ ഈ ശില്പം നിർമ്മിക്കുന്നതിനായി എന്നെ നിയോഗിച്ചതിന്റെ സർട്ടിഫിക്കറ്റ് ബാങ്കിൽ സമർപ്പിച്ചാണ് ഞാൻ 3 ലക്ഷം രൂപ ലോണെടുത്തത്. ഇത് കമ്പനിയെ അറിയിച്ചിരുന്നു.
സർക്കാർ ഫണ്ട് കൂലിയായി വരാൻ തുടങ്ങിയപ്പോൾ ലോൺ തുകയും മുടങ്ങാതെ കൃത്യമായി അടച്ചിരുന്നു. 2016 ൽ പിണറായി സർക്കാർ വന്നു. ഏറെ ചെളിയും ചതുപ്പും നിറഞ്ഞ കായലിലൂടെ നിർമ്മാണ സാമഗ്രികൾ സൈറ്റിലെത്തിച്ചതും കൂലി കൊടുത്താണ്. 2017 ആയപ്പോൾ ലോണടവും വന്നു, സാമ്പത്തിക പ്രതിസന്ധിയിലുമായി. വർക്ക് ബാക്കിയായി. പിന്നീട് പലരോടും കടം വാങ്ങി. തിരിച്ചു കൊടുക്കാൻ പറ്റാത്ത സ്ഥിതിയായി. കടത്തോടു കടം. അവസാനം ഞാനും രണ്ടു പണിക്കാരും മാത്രമായി. ആദ്യം 8പണിക്കാരുണ്ടായിരുന്നു. ഇതിനിടെ ആദ്യത്തെ പ്രളയം, ഓഖി കൊടുങ്കാറ്റ് ഇവയെ തരണം ചെയ്തു. ഞാൻ കടം കൊണ്ട് നട്ടം തിരിഞ്ഞു. വീണ്ടും വർക്ക് ആരംഭിച്ചു. 2018ൽ മഹാപ്രളയം.
ശേഷം ഞാനൊറ്റയ്ക്കാണ് ശില്പം പൂർത്തിയാക്കാനിരുന്നത്.
എന്റെ ബുദ്ധിമുട്ടുകണ്ട ബഹു’ കായംകുളം MLA Uപ്രതിഭാ മാഡം ടൂറിസം മന്ത്രിയായ ശ്രീ കടകംപള്ളി സുരേന്ദ്രൻ സാറിനെ വർക്ക് കാണാൻ വിളിച്ചു കൊണ്ടുവന്നു. അവിടെ വെച്ചാണ് വർക്കിന് അതുവരെ ചെലവായ മൊത്തം തുകയുടെ ഡീറ്റെയിൽ എഴുതാൻ ആവശ്യപ്പെടുന്നത്. പ്രോജക്ട് മാനേജരായിരുന്ന ശ്രീ രതീഷ് സാറിന്റെ സഹായത്തോടെ വർക്കിന് ചെലവായ തുക മൊത്തം എഴുതി MLA യുടെ ഒപ്പോടുകൂടിയ കത്ത് ഉൾപ്പെടെ തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിലെത്തിച്ചു . വർക്ക് ഫിനിഷ് ചെയ്ത ദിവസം പ്രതിഭാ മാഡത്തെ ശില്പം കൈയിലേൽപ്പിക്കുന്ന ചടങ്ങും നടത്തി.
ഞാൻ കൊടുത്ത കത്തും Revising Estimate ഉം KIIDC ഡയറക്ടർക്ക് കൊടുത്തു. അഡീഷണൽ തുക എട്ടേമുക്കാൽ ലക്ഷം രൂപയായിരുന്നു. ഡയറക്ടർ ആ തുക പാസാക്കി തന്നില്ല. ഏഴ് പ്രാവശ്യം ഞാൻ മന്ത്രിയെയും ഡയറക്ടറേയും കാണാൻ തിരുവനന്തപുരത്ത് പോയി. മന്ത്രി പറയുന്നുണ്ട്. ഡയറക്ടർ കേൾക്കുന്നില്ല. ഡയറക്ടറുടെ മുന്നിൽ ശില്പിയായ ഞാൻ ഭൂമിയോളം താണു പറഞ്ഞു എന്റെ വീടും വസ്തുവും ജപ്തിയാവുമെന്ന് . അദ്ദേഹമത് സ്വീകരിച്ചില്ല. 2019 ഫെബ്രുവരി 25ന് ശില്പത്തിന്റെ ഉദ്ഘാടനം ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറും ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ സാറും MLA മാരും ജില്ലാ കലക്ടറും ഉൾപ്പെടെ നിരവധി പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ നടന്നു. അപ്പോഴും മന്ത്രി ഡയറക്ടറെ വിളിച്ചിരുന്നു’ പക്ഷേ ഒരു നടപടിയുമുണ്ടായില്ല. പിന്നീട് ഡയറക്ടറെ നേരിൽ ഞാൻ പോയി കണ്ട് ജപ്തിയാവുമെന്നറിയിച്ചു. ബാങ്കിന് അടക്കാനുള്ള തുക തരണമെന്ന് അറിയിച്ചു. ഒരു മറുപടിയുമുണ്ടായില്ല. തുടർന്ന് 2020ൽ കൊറോണാ കാലഘട്ടം’ ആരും വെളിയിൽ ജോലി ചെയ്തില്ല. 2021 ൽ രണ്ടാം പിണറായി സർക്കാർ വന്നു. ഈ തുക കണ്ടെത്താൻ പറ്റില്ലെന്നൊരു തോന്നൽ എനിക്കുണ്ടായി. ഞാനൊരാളെയും ബുദ്ധിമുട്ടിക്കാൻ പോയില്ല. വരുന്നിടത്തു വെച്ച് കാണാൻ തീരുമാനിച്ചു.
ഇന്നലെ ജപ്തി നോട്ടീസ് വില്ലേജാഫീസർ കയ്യിൽ തന്നു. വീടും ഭൂമിയും തന്നിട്ട് പോയ അമ്മയെയും അച്ഛനെയും ഓർത്തു. ഒരാളെയും കാണാൻ പോയില്ല. ഞാൻ മത്സ്യകന്യകയെ നിർമ്മിച്ചു കൊണ്ടിരിക്കുമ്പോൾ ആത്മഹത്യ ചെയ്ത PWD, വനം വകുപ്പ് രണ്ട് കോൺട്രാക്ടർമാരെ ഓർത്തു. അവർ ചെയ്തതുപോലെ ഞാൻ ചെയ്യില്ലെന്ന് തീരുമാനിച്ചു. ആർക്കും ബുദ്ധിമുട്ടാവാതെ ഒരു പോസ്റ്റ് FB യിൽ ഇട്ടു. അപ്പോൾ രാവിലെ 11 മണി. തുടർന്ന് ഫോൺ വിളികൾ ‘. ശരിക്കും ഒരു മരണവീട്ടിലേക്ക് ഫോൺ വിളികൾ വരുന്നതു പോലെയാണ് തോന്നിയത്. തുടർന്നാണ് സുരേഷ് ഗോപി സാർ സഹായിക്കാനായെത്തുന്നത്. എനിക്ക് സഹായം ചെയ്തതിന് നന്ദി. അദ്ദേഹത്തിനോട് 100 ശതമാനവും സ്നേഹവും വിശ്വാസവും നേരുന്നു.’- ശില്പി ജോൺസ് കൊല്ലകടവ് കുറിച്ചു.
Comments