തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാൻ ഉള്ള സമയ പരിധി ഇന്ന് അവസാനിക്കും. മൂന്ന് അലോട്ട്‌മെന്റുകൾ തീർന്നിട്ടും മലബാറിലെ സീറ്റ് ക്ഷാമം പരിഹരിക്കാനായിട്ടില്ല. ഇതിനിടെയാണ് പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാൻ ഉള്ള സമയ പരിധി ഇന്ന് അവസാനിക്കുന്നത്. അപേക്ഷകൾ പരിഗണിച്ചു അടുത്ത ദിവസം തന്നെ സപ്ലിമെന്ററി അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. അതിനു ശേഷം താലൂക്ക്തല പരിശോധന നടത്തി കൂടുതൽ സീറ്റ് അനുവദിക്കും എന്നാണ് സർക്കാരിന്റെ ഉറപ്പ്.
അതേസമയം ഉന്നത വിജയം നേടിയിട്ടും പ്രവേശനം ലഭിക്കാതെ നിൽക്കുന്ന വിദ്യാർത്ഥികളുടെ ഉൾപ്പടെയുള്ളവർ ആശങ്കയിലാണ്. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ വാദം. ഇത്തരക്കാർ കഴിഞ്ഞ തവണയും പ്ലസ് വൺ പ്രവേശന സമയത്ത് ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഒരു തടസ്സവും ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയായി. പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് ര രംഗത്തെത്തുന്നവരുടെ ഉദ്ദേശ്യം നല്ലതല്ലെന്നും മന്ത്രി പറഞ്ഞു.
എന്നാൽ 50000ത്തോളം സീറ്റുകളാണ് മെറിറ്റിൽ ആകെ ബാക്കിയുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ മലബാറിലെ ജില്ലകളിൽ മാത്രം 43,000ത്തോളം കുട്ടികൾ മൂന്നാംഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞപ്പോൾ പുറത്തുനിൽക്കുകയാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ കുട്ടികൾ പുറത്തുള്ളത്. ജൂലൈ അഞ്ചിന് തന്നെ ക്ലാസുകൾ തുടങ്ങിയിരുന്നു. എന്നിട്ടും മികച്ച വിജയം നേടിയ കുട്ടികൾ അടക്കം മലബാറിൽ പ്രവേശനം ലഭിക്കാതെ പുറത്താണ്.















