മുംബൈ: മഹാരാഷ്‌ട്രയിലെ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനിടെ റായ്ഗഡ് ജില്ലയിൽ എച്ച്പിസിഎല്ലിന്റെ (HPCL) എൽപിജി ഗ്യാസ് പ്ലാന്റിൽ നിന്ന് ഏകദേശം 1,200 എൽപിജി സിലിണ്ടറുകൾ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
റായ്ഗഡ് ജില്ലയിലെ ഖലാപൂർ താലൂക്കിലെ ചവ്‌നെ പ്രദേശത്താണ് സംഭവം. തുടർച്ചയായ മഴയെ തുടർന്ന് സമീപത്തെ പുഴകളിലെയും മലവെള്ളച്ചാലുകളിലെയും ജലനിരപ്പ് അതിവേഗം ഉയരുകയായിരുന്നു. ഇതോടെ വെള്ളം എച്ച്പിസിഎൽ ഗ്യാസ് പ്ലാന്റിനുള്ളിലേക്ക് ഇരച്ചുകയറി.
വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ പ്ലാന്റിൽ റീഫില്ലിംഗിനായി സൂക്ഷിച്ചിരുന്ന ഏകദേശം 1,200 എൽപിജി സിലിണ്ടറുകൾ ഒഴുക്കിൽപ്പെട്ട് നദിയിലേക്കും സമീപ കനാലുകളിലേക്കും ഒഴുകിപ്പോയെന്നാണ് അധികൃതർ അറിയിച്ചത്.
ഒഴുകിപ്പോയ സിലിണ്ടറുകൾ ശൂന്യമായിരുന്നുവെന്നതാണ് വലിയ ദുരന്തം ഒഴിവാകാൻ കാരണമായത്. ഗ്യാസ് നിറച്ച സിലിണ്ടറുകളായിരുന്നെങ്കിൽ സ്ഫോടനത്തിനും തീപിടിത്തത്തിനും സാധ്യതയുണ്ടായിരുന്നുവെന്ന് അധികൃതർ വിലയിരുത്തുന്നു.
സംഭവത്തിന് പിന്നാലെ തദ്ദേശഭരണ സ്ഥാപനങ്ങളും രക്ഷാപ്രവർത്തകരും ബോട്ടുകളുടെ സഹായത്തോടെ നദിയിലും കനാലുകളിലും ഒഴുകിക്കിടക്കുന്ന സിലിണ്ടറുകൾ വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചു. സംഭവത്തിൽ എച്ച്പിസിഎല്ലും പ്രാദേശിക ഭരണകൂടവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭാവിയിൽ പ്രളയസാഹചര്യങ്ങളിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്ലാന്റിന്റെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പരിഗണിക്കുന്നതായി അധികൃതർ അറിയിച്ചു.















