ഡൽഹി: രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3യുടെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ ക്രെഡിറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ്. നെഹ്റുവിന്റെ സ്വപ്നങ്ങളിൽ ഉദയം കൊണ്ടതാണ് ഐഎസ്ആർഒ എന്ന അവകാശവാദവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രംഗത്തെത്തി. നെഹ്റുവിന്റെ സ്വപ്നങ്ങളിൽ ഉദയം കൊണ്ട് ഇന്ദിരയാൽ രൂപം കൊണ്ട് രാജീവാൽ വളർച്ചയുടെ ഉപരിതലങ്ങൾ കീഴടക്കി, മൻമോഹൻ സിംഗിനാൽ ചരിത്രം രചിക്കപ്പെട്ട ഒന്നാണ് ഐഎസ്ആർഒ എന്നാണ് വേണുഗോപാലിന്റെ അവകാശവാദം. രാജ്യം അഭിമാനത്തിന്റെ നെറുകിൽ എത്തി നിൽക്കുമ്പോഴാണ് ക്രെഡിറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
1961-ലാണ് ബഹിരാകാശ വകുപ്പിന്റെ ചുമതല ജവഹർലാൽ നെഹ്റു ഇന്ത്യന്‍ ആണവോര്‍ജ വകുപ്പിന് കൈമാറിയത്. ഹോമി ജെ. ഭാഭയായിരുന്നു അന്ന് തലവൻ. 1963 നവംബര്‍ 21-ന് തുമ്പയില്‍ നിന്ന് ആദ്യ റോക്കറ്റ് വിക്ഷേപിച്ചു. നെഹ്റു മരിക്കുന്നതിന് ഒരുവർഷം മുൻപായിരുന്നു ഈ വിക്ഷേപണം. പിന്നീട് 1969-ലാണ് ഇന്‍കോസ്പാർ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിക്ക് കീഴിലുള്ള ഒരു ഉപദേശക സമിതിയാക്കുകയും ഐ.എസ്.ആര്.ഒയ്ക്ക് തുടക്കമിടുകയും ചെയ്തത്. അന്ന് ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി സ്ഥാനത്ത്. രാജീവ് ഗാന്ധിയുടെ കാലത്ത് ഐ.എസ്.ആർ.ഒ പരിപോഷിപ്പിക്കപ്പെട്ടു. മൻമോഹൻ സിംഗ് ചരിത്ര ദൗത്യമായ ചാന്ദ്രയാൻ രണ്ടിന് അനുമതി നൽകി. ഇങ്ങനെ നെഹ്റുവിന്റെ സ്വപ്നങ്ങളിൽ ഉദയം കൊണ്ട, ഇന്ദിരയാൽ രൂപം കൊണ്ട, രാജീവാൽ വളർച്ചയുടെ ഉപരിതലങ്ങൾ കീഴടക്കിയ, മൻമോഹൻ സിംഗിനാൽ ചരിത്രം രചിക്കപ്പെട്ട ഐ.എസ്.ആർ.ഒ അതിന്റെ അടുത്ത ചരിത്ര ദൗത്യത്തിലാണ്.
രാജ്യം ഏറെ പ്രതീക്ഷയോടെയാണ് ഇന്നത്തെ ദിവസത്തെ ഉറ്റുനോക്കുന്നത്. വീണ്ടും ചന്ദ്രനെ തൊടാനും ചന്ദ്രൻ ഒളിച്ചുവച്ച കഥകൾ കണ്ടെത്താനും ചന്ദ്രയാൻ 3 അൽപ്പം മുൻപ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് യാത്ര തുടങ്ങിക്കഴിഞ്ഞു. ജി.എസ്.എൽ.വി. മാർക്ക് ത്രീ എന്നറിയപ്പെട്ടിരുന്ന എൽ.വി.എം 3 അഥവാ ലോഞ്ച് വെഹിക്കിൾ മാർക്ക് 3 ആണ് ചന്ദ്രയാൻ 3-നെ ചന്ദ്രനിലെത്തിക്കുക. ചന്ദ്രയാൻ 3 ഭൂമിയിൽനിന്ന് ഏകദേശം 3,84,400 കിലോമീറ്റർ അകലെയുള്ള ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങി ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും.
വര്‍ഷത്തില്‍ ഒരിക്കല്‍ പോലും സൂര്യ പ്രകാശം പതിക്കാതെ ഇരുണ്ടയിടങ്ങളുള്ള ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനരികെയാണ് ചാന്ദ്രയാന്‍ 3 ഇറങ്ങാന്‍ പദ്ധതിയിടുന്നത്. നാല് കിലോമീറ്റർ നീളവും 2.4 കിലോമീറ്റര്‍ വീതിയുമുള്ള എല്‍.എസ് 2 എന്ന സുരക്ഷിത മേഖലയിലാണ് പേടകം ഇറങ്ങുക. ലാന്‍ഡറും റോവറും 14 ദിവസത്തോളം ചന്ദ്രനില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തും. ചന്ദ്രയാൻ-3 പേടകത്തെ LVM 3 ഇതിനോടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചു കഴിഞ്ഞുവെന്നത് ഏറെ സന്തോഷകരമായ വാർത്തയാണ്. ഈ ദൗത്യം അതിന്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരട്ടെ എന്നാശംസിക്കുന്നു- എന്നാണ് കെ.സി വേണുഗോപാൽ ഫേയ്സ്ബുക്കിൽ കുറിച്ചത്.
Comments