ന്യൂഡൽഹി : നോയിഡയിലും ഗാസിയാബാദിലും ഉണ്ടായ വെള്ളപ്പൊക്കം ഏറെ പേരെ ബാധിച്ചിരുന്നു . ഈ രണ്ട് നഗരങ്ങളിലെയും പല പ്രദേശങ്ങളിലെയും വീടുകളിൽ യമുന നദിയിൽ നിന്നും വെള്ളം കയറിയിട്ടുണ്ട് .
നിരവധി ആളുകളെയും ഒപ്പം വളർത്തു മൃഗങ്ങളെയും അവർ പ്രളയജലത്തിൽനിന്ന് കൈപിടിച്ചുയർത്തുന്ന ധാരാളം ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. യമുനാനദി ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിൽ മുക്കിയപ്പോൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ദേശീയ ദുരന്ത നിവാരണ സേനയാണ്. ഇക്കൂട്ടത്തിൽ നോയിഡയിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ഒരു കോടി രൂപ വിലയുള്ള കാളയെയും അവർ രക്ഷപ്പെടുത്തി.
ഇന്ത്യയിലെ ഏറ്റവും മികച്ച കാളയിനമായ ‘പ്രിതം’ വിഭാഗത്തിൽപ്പെട്ട കാളയെയാണ് എൻഡിആർഎഫ് തീരമണയാൻ സഹായിച്ചത്. എൻഡിആർഎഫിന്റെ ഗാസിയാബാദിലുള്ള എട്ടാം ബറ്റാലിയനാണ് നോയിഡയിൽ രക്ഷാപ്രവർത്തനം നടത്തിവരുന്നത്. ഒരു കോടി രൂപ വില വരുന്ന ‘പ്രിതം’ വിഭാഗത്തിൽപ്പെട്ട കാളയെ ഉൾപ്പെടെ മൂന്ന് കന്നുകാലികളെ ഇവിടെനിന്ന് രക്ഷിച്ചതായി അവർ ട്വീറ്റ് ചെയ്തു
ഡൽഹി, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 5773 പേരെ ഗാസിയാബാദിലെ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടൊപ്പം 650 കന്നുകാലികളെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചിട്ടുണ്ട്.
യമുനയിലെ ഉരുൾപൊട്ടൽ മൂലം തീരപ്രദേശങ്ങളിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത് . നോയിഡ സെക്ടർ 135-ലെ ഗൗശൽ വെള്ളത്തിനടിയിലായതിനാൽ 900 പശുക്കളെ ഇവിടെ നിന്ന് രക്ഷപ്പെടുത്തി.
Comments