പാരിസ്: ഇന്ത്യയുമായി ചേർന്ന് അത്യാധുനിക ആയുധങ്ങൾ നിർമ്മിക്കുമെന്ന് ഫ്രാൻസ്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനൈൻ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാൻസ് സന്ദർശനവേളയിൽ ഉണ്ടാക്കിയ ധാരണപ്രകാരമാണ് പുതിയ നീക്കം. ഫ്രഞ്ച് സെനറ്റ് പ്രസിഡന്റ് ജെറാർഡ് ലാർച്ചർ, ഫ്രഞ്ച് നാഷണൽ അസംബ്ലി പ്രസിഡന്റയാൽ ബ്രോൺ-പിവെറ്റ്, പ്രധാനമന്ത്രി എലിസബത്ത് ബോൺ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനായി ധാരണയുണ്ടായതെന്നും ഇമ്മാനുവൽ ലെനൈൻ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈ 13, 14 തീയതികളിലാണ് ഫ്രഞ്ച് സന്ദർശനം നടത്തിയത്. സന്ദർശനവേളയിൽ പ്രതിരോധം ഉൾപ്പെടെ എല്ലാ തന്ത്രപ്രധാന മേഖലയിലും പരസ്പര സഹകരണം വർദ്ധിപ്പിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വളരെ പ്രാധാന്യം അർഹിക്കുന്നുവെന്നും ലെനൈൻ പറഞ്ഞു.
പുതിയ സൈനിക ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനായി ഇരുരാജ്യങ്ങൾ തമ്മിൽ ധാരണയായെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വസത്തിന്റെയും ശക്തമായ പങ്കാളിത്തത്തിന്റെയും പ്രതിഫലനമാണ് പ്രധാനമന്ത്രിയുടെ പാരീസ് സന്ദർശനമെന്നും അംബാസഡർ ലെനൈൻ പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ജൂലൈ 13-ന് ഫ്രാൻസിൽ നിന്നും 26 റാഫേൽ യുദ്ധവിമാനങ്ങളും മൂന്ന് സ്‌കോർപീൻ അന്തർവാഹിനികളും വാങ്ങാൻ അനുമതി നൽകിയിരുന്നു.
Comments