ചെന്നൈ: ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഫണ്ട് ശേഖരണം നടത്തിയ മലയാളി ഭീകരൻ പിടിയിൽ. തൃശൂർ കോട്ടൂർ സ്വദേശി ആഷിഫാണ് പിടിയിലായത്. ഇയാളെ എൻഐഎ അറസ്റ്റ് ചെയ്തു.
തമിഴ്‌നാട്ടിലെ സത്യമംഗലം കാട്ടിൽ നിന്നാണ് ഇയാളെ എൻഐഎ സംഘം പിടികൂടിയത്. ഭീകരവാദത്തിന് പണം കണ്ടെത്താൻ വൻ കൊള്ളകൾ ഉൾപ്പെടെ നടത്തിയതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഐഎസ് ഭീകരവാദത്തിന് ഫണ്ട് ശേഖരണം നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ ആഷിഫ്. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയും ആഷിഫിന്റെ നേതൃത്വത്തിൽ പണപ്പിരിവ് നടത്തിയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും എൻഐഎ വ്യക്തമാക്കി.
കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എൻഐഎ നിരവധി പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിനിടെയാണ് ഐഎസിനായി ഫണ്ട് ശേഖരണം നടത്തുകയും, വൻ കൊള്ളകൾ ആസൂത്രണം ചെയ്യുകയും ചെയ്ത സംഘത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. മലയാളി ഐഎസ് ഭീകരരിൽ ചിലർ തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും കടന്നുവെന്ന വിവരത്തെ തുടർന്ന് കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം ഈ സംസ്ഥാനങ്ങളിൽ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
എൻഐഎ നിരീക്ഷണത്തിലായതോടെ ആഷിഫ് സത്യമംഗലം വനാന്തരങ്ങളിലേക്ക് ഒളിസങ്കേതം മാറ്റി. കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം തമിഴ്‌നാട് സത്യമംഗലം കാട്ടിൽ നിന്നാണ് ആഷിഫിനെ പിടികൂടിയത്. കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എൻഐഎ.
Comments