ഡൽഹി: ജാതി അധിക്ഷേപ കേസിൽ നിയമപരമായും രാഷ്‌ട്രീയപരമായും കനത്ത തിരിച്ചടി നേരിടുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ. കേസിൽ സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാ വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റ ആവശ്യം സുപ്രീംകോടതി തള്ളി. ഗുജറാത്ത് ഹൈക്കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ശിക്ഷ റദ്ദ് ചെയ്യാൻ വിസമ്മതിച്ച കോടതി ഹർജി പരിഗണിക്കുന്നത് ഓഗസ്റ്റ് 4-ലേക്ക് മാറ്റുകയായിരുന്നു. കേസിൽ ശിക്ഷാ വിധിക്ക് അടിയന്തരമായി സ്റ്റേ നൽകാത്തതോടെ രാഹുലിന്റെ അയോഗ്യത തുടരും. ശിക്ഷാ വിധി സ്റ്റേ ചെയ്തില്ലെങ്കിൽ, അത് ജനാധിപത്യത്തെ ബാധിക്കുമെന്നും ഇന്ത്യയുടെ രാഷ്‌ട്രീയ കാലാവസ്ഥയ്‌ക്കും ഭാവിക്കും ഹാനികരമാണെന്നും രാഹുൽ ഹർജിയിൽ പറഞ്ഞിരുന്നു. ഗുജറാത്ത് മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് മാനനഷ്ടക്കേസ് നൽകിയത്.
ജസ്റ്റിസ് ബി.ആർ. ഗവായ്, പി.കെ. മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തന്റെ പിതാവിന് കോൺഗ്രസുമായി ബന്ധമുണ്ടെന്നും സഹോദരൻ പാർട്ടി അംഗമാണെന്നും താൻ കോസ് കേൾക്കുന്നതിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അറിയിക്കണമെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. എന്നാൽ ആർക്കും പരാതിയില്ലെന്നായിരുന്നു മറുപടി. മാനനഷ്ടക്കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ‘രാഷ്‌ട്രീയത്തിലെ സംശുദ്ധി’ കാലഘട്ടത്തിന്റെ ആവശ്യമാണെന്നായിരുന്നു ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചത്. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ മറ്റ് കക്ഷികളുടെ വാദം കേൾക്കാതെ ശിക്ഷാ വിധിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീ കോടതി വ്യക്തമാക്കി.
അതേസമയം, കേസിൽ ഗുജറാത്ത് സർക്കാരിനും കോടതി നോട്ടീസ് അയച്ചു. ഗുജറാത്ത് സെഷൻസ് കോടതി രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി മാനനഷ്ടക്കേസിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. ഇതോടെ രാഹുലിന്റെ ലോക്‌സഭാംഗത്വവും നഷ്ടമായി. 2019-ലാണ് കേസിനാസ്പദമായ പ്രസംഗമുണ്ടായത്. മോദി എന്നു പേരുള്ള എല്ലാവരും കള്ളന്മാരാണ് എന്നായിരുന്നു രാഹുൽ പ്രസംഗിച്ചത്. ഇതേ തുടർന്ന് മോദി സമുദായത്തെ ജാതിയമായി അധിക്ഷേപിച്ചതായി കാണിച്ച് പൂർണേഷ് മോദി കേസ് നൽകുകയായിരുന്നു.
Comments