തിരുവനന്തപുരം: സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ രൂപകൽപ്പന ചെയ്ത വീൽസ് സോഫ്റ്റ് വെയറിൽ വാഹനങ്ങളുടെ വിവരങ്ങൾ നൽകാൻ തയ്യാറാകാതെ വകുപ്പുകൾ. വാഹന വിവരങ്ങൾ വീൽസിലേയ്ക്ക് നിർബന്ധമായും നൽകിയിരിക്കണമെന്ന ധനകാര്യ വകുപ്പിന്റെ ഉത്തരവും പാലിക്കപ്പെട്ടിട്ടില്ല.
വാഹനങ്ങളുടെ ഡേറ്റ അതത് വകുപ്പുകളിലെ കൺട്രോൾ ഓഫീസർ ലോഗിൻ ഉപയോഗിച്ചാണ് കൂട്ടിച്ചേർക്കേണ്ടത്. അപ്ലോഡ് ചെയ്യുന്ന വാഹനങ്ങളിൽ സർക്കാർ വാഹനങ്ങൾ എത്ര, ഹയർ ചെയ്തിതിരിക്കുന്നവ എത്ര, ഇതിൽ സോഫ്റ്റ് വെയർ വെരിഫൈ ചെയ്തത് എത്ര എന്നതടക്കം വ്യക്തമാക്കും. കൺട്രോൾ ഓഫീസർ നൽകുന്ന വാഹന വിവരം അനുസരിച്ച് മാത്രമാണ് വെരിഫിക്കേഷൻ നടക്കുക. ഇതുപ്രകാരം സോഫ്റ്റ് വെയർ ഡാഷ് ബോർഡിൽ വിജിലൻസിന്റേതായി രണ്ട് വാഹനങ്ങൾ മാത്രമാണ് കൂട്ടിച്ചേർത്തിട്ടുള്ളത്. നിലവിൽ കൂടുതൽ വാഹനങ്ങൾ (1,514) അപ് ലോഡ് ചെയ്തിട്ടുള്ളത് ആരോഗ്യ വകുപ്പാണ്. തദ്ദേശ വകുപ്പാണ് രണ്ടാം സ്ഥാനത്ത് (1,027 വാഹനങ്ങൾ). 18,600 വാഹനങ്ങളിൽ 15,250 എണ്ണം ഇതുവരെ വെരിഫൈ ചെയ്തിട്ടുണ്ട്.
വീട്ടാവശ്യങ്ങൾക്കും ഷോപ്പിംഗിനുമൊക്കെയായി സർക്കാർ വാഹനങ്ങൾ ഉപയോഗിക്കുന്നത് പിടികൂടിയ സാഹചര്യത്തിലായിരുന്നു വെഹിക്കിൾ മാനേജ്മെന്റ് ആൻറ് ലൊക്കേഷൻ ട്രാക്കിങ് സിസ്റ്റം അഥവാ വീൽസ് എന്ന സോഫ്റ്റ് വെയറിന് ധനകാര്യ വകുപ്പ് രൂപം നൽകിയത്. സോഫ്റ്റ് വെയറിന്റെ പ്രവർത്തനം ആരംഭിച്ചതു മുതൽ ആപ്പുമായി സഹകരിക്കാൻ വകുപ്പുകൾ തയ്യാറായിരുന്നില്ല. ഇതേതുടർന്ന് വാഹന വിവരങ്ങൾ നിർബന്ധമായും വീൽസിൽ ചേർക്കണമെന്ന് ചൂണ്ടിക്കാട്ടി ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടു. എങ്കിലും ഉത്തരവ് ഇതുവരെയും പൂർണമായി നടപ്പിലായിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Comments