കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നേഴ്‌സുമാരും കുറ്റക്കാരെന്ന് പോലീസ് റിപ്പോർട്ട്. യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെയാണെന്നും പോലീസ് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച ആഭ്യന്തരവകുപ്പ് റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറി.
അന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സമിതിക്ക് വിട്ടു. തുടർ നടപടികൾക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന നിർദ്ദേശവുമുണ്ട്. ഓഗസ്റ്റ് ഒന്നിന് ബോർഡ് ചേരും. ഡിഎംഒ ചെയർമാനായ സമിതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ, പബ്ലിക് പ്രോസിക്യൂട്ടർ, ഗൈനക്കോളജിസ്റ്റ്, അനസ്തിസ്റ്റ്, മെഡിസിൻ-സർജറി വിഭാഗങ്ങളിലെ ഡോക്ടർമാർ എന്നിവർ അംഗങ്ങളായിരിക്കും.
സത്യം എത്ര മൂടിവെച്ചാലും പുറത്തുവരുമെന്നതിന്റെ തെളിവാണിതെന്നും ഹർഷിന വ്യക്തമാക്കി. അഞ്ച് വർഷം അനുഭവിച്ച വേദനകൾക്കും പ്രയാസങ്ങൾക്കുമുള്ള പരിഹാരം തരേണ്ടയാൾ തന്നോളും. പക്ഷേ ഈ ഒറ്റക്കാരണം കൊണ്ടുണ്ടായ സാമ്പത്തിക നഷ്ടങ്ങൾക്ക് അർഹതപ്പെട്ട മാന്യമായ നഷ്ടപരിഹാരം ലഭിക്കണം. താൻ പറയുന്നതിൽ ഒരു ശതമാനം പോലും കളവില്ലെന്നും നടപടി എടുക്കുമെന്ന് വാക്ക് തന്നവർ അത് പാലിക്കട്ടെ എന്നും റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഹർഷിന വ്യക്തമാക്കി.
‘എന്റെ പരാതി നൂറ് ശതമാനവും സത്യമാണെന്ന് ഉറപ്പുള്ളത് കൊണ്ടാണല്ലോ ഇത്രയും വലിയൊരു പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്. ഒരാളുടെ അശ്രദ്ധ കൊണ്ട് അഞ്ച് വർഷമാണ് ഞാൻ വേദന അനുഭവിച്ചത്. ഇനി ഒരാൾക്കും ഇത് പോലൊരു ദുരവസ്ഥ ഉണ്ടാകരുത്. അതുകൊണ്ട് കൂടിയാണ് സമരത്തിന് ഞാൻ തെരുവിലേക്കിറങ്ങിയത്.പൂർണമായും നീതി കിട്ടുന്നത് വരെ സമരവുമായി മുന്നോട്ട് പോകും. ഇത്രയും നാൾ എവിടെ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ് നടപടി എടുക്കാത്തതെന്നാണ് പറഞ്ഞിരുന്നത്. കുറ്റക്കാർക്കെതിരെ നടപടി എടുക്കുന്നത് വരെ പ്രതിഷേധം തുടരും’- ഹർഷിന പറഞ്ഞു. അഞ്ച് വർഷം കൊണ്ട് അനുഭവിച്ചത് ചെറിയ കാര്യമല്ലല്ലോ. അതിനുള്ള അർഹമായ, മാന്യമായ നഷ്ടപരിഹാരം തന്നേ മതിയാകൂ. ഞാൻ അനുഭവിച്ചതിന് എത്ര തന്നാലും മതിയാവില്ല. സാമ്പത്തികമായി ഒരുപാട് ബാധ്യതകളാണ് ഈ ഒറ്റ കാര്യം കൊണ്ടുണ്ടായത്. തുടർ നടപടി കാത്തിരിക്കുകയാണ്. നീതി കിട്ടുന്നതു വരെ പോരാടുമെന്നും ഹർഷിന സൂചിപ്പിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയയ്‌ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ശസ്ത്രക്രിയ. ഇതിന് പിന്നാലെ വേദനയും രക്തസ്രാവവും അനുഭവപ്പെട്ടു. തുടർന്ന് വിവിധ ആശുപത്രികളിലാണ് ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ സിടി സ്‌കാൻ പരിശോധനയിലാണ് ഗർഭപാത്രത്തിന് പുറത്ത് കത്രികയുണ്ടെന്ന് മനസിലായത്. തുടർന്ന് സംഭവത്തിൽ നീതി തേടി മെഡിക്കൽ കോളേജിന് മുൻപിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം 63-ാം ദിവസം പിന്നിടുമ്പോഴാണ് പോലീസ് റിപ്പോർട്ട് സമർപ്പിക്കുന്നത്.
Comments