ന്യൂഡൽഹി: ‘പരസ്യം കൊടുക്കാൻ കാശുണ്ടല്ലോ; അടിസ്ഥാന സൗകര്യങ്ങൾക്ക് നൽകാനില്ലേ’ എന്ന് ഡൽഹി സർക്കാരിനോട് സുപ്രീം കോടതി. മൂന്ന് വർഷത്തിനുള്ളിൽ 1100 കോടി രൂപ പരസ്യങ്ങൾക്കായി നിങ്ങൾക്ക് ചിലവഴിക്കാം, എന്നാൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നൽകാനില്ലേ എന്നായിരുന്നു കോടതി ചോദിച്ചത്. റാപ്പിഡ് റെയിൽ പദ്ധതിയിലുള്ള സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്താണ് കോടതി ഇത് ചോദിച്ചത്. ജസ്റ്റിസുമാരായ എസ്കെ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റേതാണ് വിമർശനം.
ഡൽഹി-മീററ്റ് ആർആർടിഎസ് നടപ്പാക്കുന്നതിൽ കാലതാമസം വരുത്തിയ ഡൽഹി സർക്കാരിനെ ജൂലൈ മൂന്നിന് കോടതി വിമർശിച്ചിരുന്നു. എന്നാൽ പദ്ധതിക്ക് അനുവദിക്കാൻ ഫണ്ടില്ലെന്നായിരുന്നു സർക്കാർ കോടതിയിൽ പറഞ്ഞത്. തുടർന്നാണ് കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷം പരസ്യങ്ങൾക്കായി ചിലവഴിച്ച തുകയുടെ കണക്ക് സമർപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്. സുപ്രിം കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് മൂന്ന് വർഷം കൊണ്ട് 1,073 കോടി രൂപ പരസ്യങ്ങൾക്കായി ചിലവഴിച്ചെന്ന് ഡൽഹി സർക്കാർ അറിയിക്കുകയായിരുന്നു.
ഡൽഹി സർക്കാരിന്റെ പക്കൽ പരസ്യങ്ങൾക്ക് പണമുണ്ടെല്ലോ, പിന്നെ എന്താണ് ഗതാഗത സൗകര്യത്തിന് ഫണ്ട് അനുവദിക്കാത്തത് എന്നും കോടതി ചോദിച്ചു. ‘കഴിഞ്ഞ 3 സാമ്പത്തിക വർഷങ്ങളിൽ 1100 കോടി രൂപ പരസ്യത്തിനായി ചിലവഴിക്കാൻ കഴിയുമെങ്കിൽ, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് തീർച്ചയായും പണം നൽകാം,’ – കോടതി പറഞ്ഞു.
Comments