മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമാകുകയാണ്. മുട്ടിൽ മരം മുറി കേസിൽ നടന്നത് വനംകൊള്ളയല്ല മരംകൊള്ളയാണെന്നാണ് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചത്. കേസിൽ ഫലപ്രദമായി അന്വേഷണം നടക്കുകയാണെന്നും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ നൽകുമെന്നും വനം മന്ത്രി പറഞ്ഞു. എന്നാൽ, കേസിലെ പ്രതികളെ വെളുപ്പിക്കുന്ന തിരക്കിലാണ് റിപ്പോർട്ടർ ടിവി. മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ നേതൃത്വത്തിലുള്ള ചാനൽക്കൂടിയാണ് റിപ്പോർട്ടർ.
കേസിലെ പ്രതികളും റിപ്പോര്‍ട്ടറിന്റെ നടത്തിപ്പുകാരുമായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരെ ന്യായീകരിച്ചു കൊണ്ടുള്ള വാർത്തയാണ് ബ്രേക്കിംഗ് ന്യൂസായി റിപ്പോർട്ടർ നൽകിയത്. ഇതിൽ ഏറ്റവും ആക്ഷേപഹാസ്യമായി ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത് മാദ്ധ്യമ പ്രവർത്തകനായ ഡോ.അരുൺ കുമാറിന്റെ കൂറ് മാറ്റമാണ്. 24 ചാനലിൽ അവതാരകനായിരുന്ന സമയത്ത് മുട്ടിൽ മരംമുറി കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാരെ നിരന്തരം വിമർശിച്ച അരുൺ കുമാർ തന്നെയാണ് അഗസ്റ്റിൻ സഹോദരന്മാരുടെ കൈ പിടിച്ച് റിപ്പോർട്ടർ ടിവിയുടെ കൺസൾട്ടിംഗ് എഡിറ്റർ സ്ഥാനത്തേയ്‌ക്ക് കയറിക്കൂടിയത്.
റിപ്പോർട്ടർ ടിവിയുടെ സ്ഥാനം ഏറ്റെടുത്തതോടെ നിലപാടുകളെല്ലാം ഡോ.അരുൺ കുമാർ പണയപ്പെടുത്തി. കേസിന്റെ പേരിൽ വിമർശിച്ച വ്യക്തിയെ കൊണ്ട് തന്നെ കേസിൽ തങ്ങൾ നിരപരാധികളാണെന്ന് പറയിപ്പിക്കുകയാണ് അഗസ്റ്റിൻ സഹോദരന്മാർ. ഇതോടെ, അരുൺ കുമാറിന്റെ ഇരട്ടത്താപ്പിനെ വിമർശിച്ചു കൊണ്ട് കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളടക്കം രംഗത്തു വന്നു. യുവമോർച്ച നേതാക്കളും യൂത്ത് കോൺഗ്രസ് നേതാക്കളും അരുൺ കുമാറിന്റെ നിലപാട് മാറ്റത്തെ ചോദ്യം ചെയ്തു.
”ഉദര നിമിത്തം ബഹുകൃത വേഷം. അന്ന്- മരം മുറിച്ച വീരപ്പന്മാർ. ഇന്ന്- മരം മുറിച്ചത് കാട്ടിൽ നിന്നേയല്ല. മാദ്ധ്യമ സ്വാതന്ത്ര്യത്തോടൊപ്പം ധാർമികത എന്നൊന്നു കൂടിയുണ്ട് ഹേ”- എന്നാണ് അരുൺ കുമാറിനെ പരിഹസിച്ചു കൊണ്ട് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ് ഫേയ്സ്ബുക്കിൽ കുറിച്ചത്. ”ചാനൽ മാറുന്നു, വേഷം മാറുന്നു, ന്യായം മാറുന്നു, വാദം മാറുന്നു. വീരപ്പൻ മാറി സുന്ദർലാൽ ബഹുഗുണയാവുന്നു”- എന്നാണ് വി.ടി ബൽറാം ഫേയ്സ്ബുക്കിലൂടെ പരിഹസിച്ചത്.















