ജയ്പൂർ: കേന്ദ്ര സർക്കാർ യുവാക്കളുടെ വികസനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും എന്നാൽ രാജസ്ഥാൻ യുവാക്കളുടെ ഭാവി കൊണ്ട് കളിയ്‌ക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇവിടെത്തെ യുവാക്കൾ കഴിവുള്ളവരാണ് എന്നാൽ സംസ്ഥാന സർക്കാർ അവരുടെ ഭാവി നശിപ്പിക്കുകയാണെന്നും കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ സിക്കാറിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ന് രാജ്യത്തെ എട്ട് കോടി കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമൃദ്ധി പ്രകാരം 18,000 കോടി രൂപ ലഭിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി കിസാൻ സമൃദ്ധിയുടെ ഒരു ലക്ഷം കേന്ദ്രങ്ങൾ രാജ്യത്ത് ആരംഭിച്ചു. ഇത് കർഷകർക്ക് വളരെയധികം പ്രയോജനപ്പെടുന്നതായിരിക്കും. കർഷകരുടെ പ്രയ്തനവും കഠിനാധ്വാനവും കൊണ്ട് മണ്ണിൽ നിന്ന് സ്വർണമാണ് വിളയിച്ചെടുക്കുന്നത്. അതുകൊണ്ടാണ് നമ്മുടെ സർക്കാർ രാജ്യത്തെ കർഷകരോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നത്. കർഷകർക്കായി ഡിജിറ്റൽ ഇടപാടുകൾ നടപ്പിലാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾക്ക് ശേഷമാണ് കർഷകന്റെ സങ്കടങ്ങൾ മനസിലാക്കുകയും, കർഷകന്റെ ആശങ്ക തിരിച്ചറിയുകയും ചെയ്യുന്ന സർക്കാർ അധികാരത്തിൽ വന്നിരിക്കുന്നത്’ പ്രധാനമന്ത്രി വ്യക്തമാക്കി.
‘കഴിഞ്ഞ ഒമ്പത് വർഷമായി കർഷകരുടെ താൽപര്യം മുൻനിർത്തിയാണ് സർക്കാർ തീരുമാനങ്ങളെടുത്തിരുന്നത്. രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ മെഡിക്കൽ കോളേജുകളും ഏകലവ്യ മോഡൽ സ്‌കൂളുകളും തുടങ്ങിയിരിക്കുകയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കാലിന് പരിക്കേറ്റ് കുറച്ചുകാലമായി വിശ്രമത്തിലാണ്. അദ്ദേഹം ഇന്ന് ഈ പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കാരണം അതിന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു’എന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments