മഡ്രിഡ്: പരിക്ക് വില്ലനായതോടെ ഫുട്ബോൾ കരിയറിന് വിരാമമിട്ട് സ്പെയിൻ ഇതിഹാസ താരം ഡേവിഡ് സിൽവ. 37-ാം വയസിലാണ് മിഡ്ഫീൾഡറുടെ അപ്രതീക്ഷിത വിടവാങ്ങൽ.പരിശീലനത്തിനിടെ ജൂലൈ ആദ്യവാരമാണ് താരത്തിന്റെ ലിഗമെന്റിന് പരിക്കേറ്റത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.സ്പെയിനിന്റെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ ഡേവിഡ് സിൽവ ദീർഘകാലം ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റർ സിറ്റിക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.
പത്തുവർഷത്തോളം സിറ്റിയിൽ കളിച്ച സിൽവ നാല് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി.അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് താരം 2018-ൽ വിരമിച്ചിരുന്നു.2010-ൽ സിറ്റിയിലെത്തിയ താരം 2020 വരെ ടീമിനായി 309 മത്സരങ്ങൾ കളിച്ചു. 60 ഗോളുകളും നേടി. 2020-ലാണ് താരം റയൽ സോസിഡാഡിലേക്ക് ചേക്കേറിയത്. സോസിഡാഡിനായി 74 മത്സരങ്ങൾ കളിക്കുകയും ആറ് ഗോളുകൾ നേടുകയും ചെയ്തു
സ്പെയിനായി 125 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരം 35 ഗോളുകൾ നേടിയ സിൽവ സ്പെയിനിനൊപ്പം 2010 ലോകകപ്പ് കിരീടവും 2012 യൂറോ കപ്പും സ്വന്തമാക്കി. രണ്ട് എഫ്.എ കപ്പുകളിലും അഞ്ച് ലീഗ് കപ്പുകളിലും പങ്കാളിയായി.സ്പെയിൻ സീനിയർ ടീമിൽ 2006-ലാണ് താരം അരങ്ങേറ്റം കുറിച്ചത്.
Muchas gracias…fútbol pic.twitter.com/HoB6TPojAd
— David Silva (@21LVA) July 27, 2023
“>
ക്ലബ്ബ് ഫുട്ബോളിൽ വലൻസിയയിലൂടെയായിരുന്നു അരങ്ങേറ്റം. 2004-ൽ വലൻസിയയ്ക്ക് വേണ്ടി പന്തുതട്ടിത്തുടങ്ങിയ സിൽവ ടീമിനായി 119 മത്സരങ്ങൾ കളിച്ചു. അവിടെ നിന്ന് വായ്പാ അടിസ്ഥാനത്തിൽ ഐബറിലും പിന്നീട് സെൽറ്റയിലും കളിച്ചു. സെൽറ്റയിൽ നിന്നാണ് താരത്തെ സിറ്റി റാഞ്ചിയത്. താരത്തോടുള്ള ആദരസൂചകമായി എത്തിഹാദ് സ്റ്റേഡിയത്തിന് മുന്നിൽ സിൽവയുടെ പ്രതിമ മാഞ്ചെസ്റ്റർ സിറ്റി പണിതിട്ടുണ്ട്.
Comments