ബീജിംഗ്: പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം പകർത്തിയതിന് ചൈനയിൽ തടവിലടയ്ക്കപ്പെട്ട തായ്വാൻ പൗരന് 1400 ദിവസങ്ങൾക്ക് ശേഷം മോചനം. തെക്കൻ ചൈനീസ് നഗരമായ ഷെൻഷനിൽ പോലീസുകാരുടെ ചിത്രങ്ങളെടുത്ത ലീ മെങ് ചുവിനെയാണ് ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. 2019-ലാണ് ചുവിനെ ചാരവൃത്തിയും രഹസ്യ വിവരങ്ങൾ ചോർത്തിയെന്നും ആരോപിച്ച് തടവിലാക്കിയത്.
ഒടുവിൽ കഴിഞ്ഞ ദിവസം ലീ സ്വതന്ത്രനായി. ബീജിംഗിൽ നിന്ന് ടോക്കിയോയിലേക്ക് പോകാനായി എത്തിയ ലീ തായ്വാൻ പതാക അച്ചടിച്ച മുഖംമൂടി ധരിച്ചാണ് എത്തിയത്. 1,400 ദിവസത്തിലധികം ചൈനയിൽ തടഞ്ഞുവെച്ച വേദനാജനകമായ പരീക്ഷണത്തിന് ഇതോടെ അവസാനമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇമിഗ്രേഷനിലൂടെ കടന്നുപോകുമ്പോൾ അറിയാതെ കരഞ്ഞുവെന്നും ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലെത്തിയ അദ്ദേഹം പറഞ്ഞു. ഇനി ഒരിക്കലും ചൈന സന്ദർശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് നിയമപാലകർ നിർബന്ധവും ഭീഷണിയും തന്ത്രവും എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ നേരിട്ടുള്ള വിവരണം അദ്ദേഹം വിവരിച്ചു.
ജോലിയുമായി ബന്ധപ്പെട്ട യാത്രയ്ക്കായാണ് ലീ ചൈന സന്ദർശിച്ചത്. ചൈന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടെക് കമ്പനിയിലാണ് അന്ന് ലീ ജോലി ചെയ്തിരുന്നത്. വർഷത്തിൽ രണ്ട് തവണ മാത്രമാണ് ചൈന സന്ദർശിക്കാറുള്ളത്. 2019-ൽ ഹോങ്കോംഗിൽ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ട സമയത്താണ് ലീ ചൈന സന്ദർശിച്ചത്. ഇവിടെയുള്ള സഹപ്രവർത്തകനെ കാണാനാണ് ലീ എത്തിയത്. എന്നാൽ പ്രവേശന വിലക്കുള്ള പ്രദേശത്താണ് ലീ എത്തിയതെന്ന് വളരെ വൈകിയാണ് അദ്ദേഹം തിരിച്ചറിഞ്ഞത്.
തന്റെ ഹോട്ടൽ മുറിയിലെ ബാൽക്കണിയിൽ നിന്ന് ലീ ചില ഫോട്ടോകൾ എടുത്തതായി പറയുന്നു. മുന്നറിയിപ്പ് ബോർഡുകൾ ഒന്നും തന്നെയില്ലായിരുന്നുവെന്നും പോലീസിന്റെ നിയന്ത്രണ രേഖ കടന്നിട്ടില്ലെന്നും പൂർണ ബോധ്യമുള്ളതുകൊണ്ടാണ് താൻ അപ്രകാരം ചെയ്തതെന്നും ലീ പറഞ്ഞു. ബിസിനസുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ചിത്രങ്ങളെടുത്തത്. ലീയുടെ മടക്കയാത്രയിൽ തടയാനായി വിമാനത്തവളത്തിൽ 10 ക്യാമറകളാണ് ചൈനീസ് പോലീസ് സ്ഥാപിച്ചത്. തുടർന്നാണ് ലീയെ പിടികൂടിയത്. പിന്നാലെ ഇയാളുടെ ഫോണിൽ നിന്നും ഫോട്ടോ കണ്ടെത്തുകയായിരുന്നു.
ചൈനയിലെത്തിയ അദ്ദേഹത്തെ 72 ദിവസത്തേക്ക് ഹോട്ടൽ മുറിയിൽ നിന്ന് പുറത്തുപോകാൻ അദ്ദേഹത്തെ അനുവദിച്ചില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ദിവസവും മൂന്ന് പേർ വീക്ഷിച്ചു. ടിവി കാണാനോ പത്രങ്ങൾ വായിക്കാനോ കർട്ടൻ തുറക്കാനോ സംസാരിക്കാനോ പോലും അദ്ദേഹത്തെ അനുവദിച്ചില്ല. പിന്നീട് ലീയെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയും മാസങ്ങളോളം ഇത് തുടരുകയും ചെയ്തു. തുടർന്ന് മാപ്പ് അപേക്ഷിച്ചതിന് പിന്നാലെയാണ് ലീയെ മാതൃരാജ്യത്തേക്ക് വിട്ടയച്ചത്.
മാതൃരാജ്യത്തിന് എന്തെങ്കിലും ദ്രോഹം ചെയ്തിട്ടാണ് താൻ ശിക്ഷ അനുഭവിച്ചതെങ്കിൽ തനിക്ക് ഇത്രമാത്രം സങ്കടം വരില്ലായിരുന്നുവെന്നാണ് തായ്വാനിൽ തിരികെയെത്തിയ ലീ പറഞ്ഞത്. എത്രയും പെട്ടെന്ന് തന്നെ മോചിപ്പിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് മാപ്പ് ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Comments