അടുത്തിടെയാണ് ഫ്‌ളൈയിംഗ് റാണിയെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. രാജ്യത്തെ തന്നെ ആദ്യത്തെ ഹ്രസ്വദൂര അതിവേഗ ട്രെയിനായ ഫ്‌ളൈയിംഗ് റാണിയുടെ കോച്ചുകൾ നവീകരിച്ചുവെന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. പടിഞ്ഞാറൻ മെട്രോയുടെ രാജ്ഞി എന്നറിയപ്പെടുന്ന ട്രെയിനിന് പിന്നിലും ഒരു നൂറ്റാണ്ടിന്റെ കഥ ഒളിഞ്ഞിരിപ്പുണ്ട്.
രാജ്യത്തെ തന്നെ ആദ്യ ഡബിൾ ഡെക്കർ കോച്ചുകളുള്ള ട്രെയിനാണ് ഫ്‌ളൈയിംഗ് റാണി. ഈ ട്രെയിനിനെ അടുത്തിടെ എൽഎച്ച്ബി റേക്ക് ഉപയോഗിച്ച് ഇന്ത്യൻ റെയിൽ വേ പുനസ്ഥാപിക്കുകയായിരുന്നു. പരമ്പരാഗത റേക്കിനെ അപേക്ഷിച്ച് മികച്ച യാത്രാനുഭവവും സുരക്ഷയും പുതിയ റേക്ക് ഉറപ്പുവരുത്തുന്നുണ്ട്. ഈ ട്രെയിൻ നൂറ്റാണ്ടുകൾക്ക് മുമ്പ് ഓടി തുടങ്ങിയതിനും ഇതിന്റെ പേരിന് പിന്നിലും രസകരമായ കഥയാണ് ഒളിഞ്ഞിരിക്കുന്നത്. പശ്ചിമ റെയിൽവേയുടെ രാജ്ഞിയെന്നും ഈ ട്രെയിൻ അറിയപ്പെടുന്നു. ളരെ പെട്ടന്നായിരുന്നു ഈ ട്രെയിൻ ജനപ്രിയമായത്. മുംബൈയിലെയും സൂറത്തിലെയും ജനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്ന പ്രധാന ട്രെയിനായി ഇതാ മാറി എന്നതാണ് ഇതിന് പിന്നിലെ കാരണം.
ഫ്‌ളൈയിംഗ് റാണി
അന്നത്തെ ബോംബെ സെൻട്രലിലെ ജില്ലാ സൂപ്രണ്ട് ഓഫ് ബൾസാറിന്റ (ഇന്നത്തെ വൽസാദ്) ഭാര്യയാണ് ട്രെയിനിന് ഫ്‌ളൈയിംഗ് റാണി എന്ന് പേരിടുന്നത്. 1906-ലാണ് ഫ്‌ളൈയിംഗ് റാണി എക്സ്രപ്രസ് ആദ്യ സർവീസ് ആരംഭിക്കുന്നത്. എന്നാൽ ഇടയ്‌ക്ക് വെച്ച് ഇതിന്റെ സർവീസ് നിർത്തുകയാണ് ഉണ്ടായത്. തുടർന്ന് 1950-ൽ വീണ്ടും ട്രാക്കിലിറങ്ങുകയായിരുന്നു.
ബിബി ആൻഡ് സിഐ റെയിൽവേയുടെ അന്നത്തെ ജനറൽ മാനേജർ കെപി മുശ്രൻ ആണ് ട്രെയിൻ സർവീസ് വീണ്ടും ആരംഭിക്കുമെന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയത്. 1950- നവംബർ ഒന്നിനാണ് ഫ്‌ളൈയിംഗ് റാണി എക്‌സ്പ്രസ് അതിന്റെ ഉദ്ഘാടന ഓട്ടം ആരംഭിക്കുന്നത്. അന്ന് എട്ട് കോച്ചുകളിലായി 600-ഓളം യാത്രികരെയും വഹിച്ചാണ് സൂറത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഫ്‌ളൈയിംഗ് റാണി എക്‌സ്പ്രസ് നീങ്ങിയത്. സസ്യാഹാരികൾക്കും നോൺ-വെജിറ്റേറിയൻമാർക്കുമായി ഒരു ഡൈനിംഗ് കാർ ഉൾപ്പെടെ രണ്ട്- മൂന്ന് ക്ലാസിലെ താമസസൗകര്യം ഉൾപ്പെടുത്തിയായിരുന്നു യാത്ര. ആദ്യമായി നാഷണൽ ട്രാൻസ്പോർട്ടർ മൂന്നാം ക്ലാസ് യാത്രക്കാർക്ക് റിസർവേഷൻ സൗകര്യം ഏർപ്പെടുത്തുന്നതും ഈ ട്രെയിനിലായിരുന്നു.
ഞായറാഴ്ചകളിൽ ഒഴികെ ബാക്കി എല്ലാ ദിനങ്ങളിലും ട്രെയിൻ സർവീസ് നടത്തിയിരുന്നു. പരിമിതമായ സ്റ്റോപ്പുകൾ മാത്രമുള്ള രണ്ട് നഗരങ്ങൾക്കിടയിലൂടെയുള്ള ഏറ്റവും വേഗതയേറിയ ട്രെയിനായിരുന്നു ഫ്‌ളൈയിംഗ് റാണി. ആദ്യഘട്ടത്തിൽ ബോറിവാലി, പാൽഘർ, ദഹനു, ദാമൻ, ഉദ്വാദ, വൽസാദ്, ബിലിമോറ, നവസാരി എന്നിവിടങ്ങളിൽ മാത്രമാണ് ട്രെയിൻ നിർത്തിയിരുന്നത്. പിൽക്കാലത്ത് കൂടുതൽ സ്റ്റോപ്പുകൾ ഏർപ്പെടുത്തുകയായിരുന്നു. 1965-ലാണ് ഫ്‌ളൈയിംഗ് റാണി മറ്റൊരു നാഴികക്കല്ല് കൂടി സ്വന്തമാക്കുന്നത്. രാജ്യത്തെ ചെറിയ ദൂരത്തിൽ ഓടുന്ന അതിവേഗ ട്രെയിനായി ഫ്‌ളൈയിംഗ് റാണി പേരെടുത്തു.
1978 ഡിസംബർ 18-ന് ഡബിൾ ഡെക്കർ കോച്ചുകൾ ഘടിപ്പിച്ച ആദ്യ ട്രെയിനായി ഫ്‌ളൈയിംഗ് റാണി മാറുകയായിരുന്നു. ട്രെയിനിൽ പത്ത് സെക്കൻഡ് ക്ലാസ് ഡബിൾ ഡെക്കർ കോച്ചുകൾ ആണ് അന്ന് ഉണ്ടായിരുന്നത്. ഇതിൽ ഓരോന്നിലും 148 പേർക്ക് വീതം യാത്ര ചെയ്യാനാകുമായിരുന്നു.
Comments