ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യ ടി20യിൽ ബാറ്റർമാർ കളിമറന്നതോടെ ഇന്ത്യ തോൽവി ചോദിച്ച് വാങ്ങി. അരങ്ങേറ്റക്കാരൻ തിലക് വർമ്മയുടെ പ്രകടനം ഒഴിച്ച് നിർത്തിയാൽ ഇന്ത്യൻനിരയിലെ ബാറ്റർമാരെല്ലാം നിരാശരാക്കി. ട്രിനിഡാഡ്, ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നാല് റൺസിന്റെ ജയമാണ് ആതിഥേയർ സ്വന്തമാക്കിയത്. മലയാളി താരം സഞ്ജു സാംസണിന്റെ റണ്ണൗട്ട് മത്സരത്തിൽ ഇന്ത്യയുടെ ഭാവി നിർണയിച്ചു. നല്ല തുടക്കം കിട്ടിയ താരം അനാവശ്യ സിംഗിളിന് ശ്രമിച്ചാണ് കൂടാരം കയറിയത്. 12 റൺസായിരുന്നു സമ്പാദ്യം.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിൻഡീസ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് നേടിയത്. മറുപടി ബാറ്റിംിഗിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനാണ് സാധിച്ചത്. അരങ്ങേറ്റക്കാരൻ തിലക് വർമയാണ് (22 പന്തിൽ 39) ഇന്ത്യയുടെ ടോപ് സ്‌കോറർ.
ചെറിയ സ്‌കോർ പിന്തുടർന്ന ഇന്ത്യയ്‌ക്ക് തുടക്കത്തിലെ തിരിച്ചടി കിട്ടി. ഓപ്പണർമാരെ അഞ്ച് ഓവറിനിടെ പുറത്താക്കി വിൻഡീസ് തുടക്കത്തിലെ നിലപാട് വ്യക്തമാക്കി. പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി ആതിഥേയർ പിടിമുറുക്കുകയായിരുന്നു.സൂര്യകുമാർ യാദവ്് (21 പന്തിൽ 21) വീണ്ടും നിരാശപ്പെടുത്തിയെങ്കിലും അരങ്ങേറ്റക്കാരനൊപ്പം 39 റൺസ് കൂട്ടിച്ചേർത്താണ് മടങ്ങിയത്.
ജേസൺ ഹോൾഡർ, ഒബെദ് മക്കോയ്, റൊമാരിയ ഷെഫേർഡ് എന്നിവർ വിൻഡീസിനായി രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ വിൻഡീസ് 1-0ത്തിന് മുന്നിലെത്തി. തിലക് വർമ്മയ്‌ക്കൊപ്പം ഇന്നലെ മുകേഷ്‌കുമാറും ടി20യിൽ അരങ്ങേറിയിരുന്നു.
ശുഭ്മാൻ ഗിൽ (3), ഇഷാൻ കിഷൻ (6) ഹാർദിക് പാണ്ഡ്യ (19) ,അക്സർ (13) അർഷ്ദീപ് സിംഗ് (7 പന്തിൽ 12) കുൽദീപ് യാദവും (3) പുറത്തായി. യൂസ്വേന്ദ്ര ചാഹൽ (1) എന്നിവർ പുറത്തായപ്പോൾ മുകേഷ് കുമാർ (1) പുറത്താവാതെ നിന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിൻഡീസിനായി ക്യാപ്റ്റൻ റോവ്മാൻ പവൽ (48), നിക്കോളാസ് പുരാൻ (41) എന്നിവരാണ് തിളങ്ങിയത്. യൂസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
Comments