ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിച്ച് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. പേടകത്തിന്റെ ലാൻഡറായ വിക്രമിന് എല്ലാ സെൻസറുകളും രണ്ട് എൻഞ്ചിനുകളും പ്രവർത്തിക്കുന്നില്ലെങ്കിൽ പോലും ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിക്രം ലാൻഡറിന്റെ നിർമ്മാണം പരാജയങ്ങളെ നേരിടാനാകുന്ന തരത്തിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
‘എല്ലാ സെൻസറുകളും പരാജയപ്പെട്ട് എൻഞ്ചിനുകൾ പ്രവർത്തിക്കുന്നില്ലെങ്കിലും പ്രൊപ്പൽഷൻ സിസ്റ്റം നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ വിക്രം ലാൻഡിംഗ് നടത്തും. ഇതിന് ഉതകുന്ന തരത്തിലുള്ളതാണ് ലാൻഡറിന്റെ രൂപകൽപ്പന.’- സോമനാഥ് പറഞ്ഞു.
ഈ കഴിഞ്ഞ ജൂലൈ 14-നാണ് ചന്ദ്രയാൻ-3 വിക്ഷേപിക്കുന്നത്. ഇതിന് ശേഷം പടിപടിയായി 17 ദിവസം കൊണ്ടാണ് ചന്ദ്രയാൻ-3 ഭ്രമണപഥം ഉയർത്തിയത്. ഓഗസ്റ്റ് ഒന്നിനാണ് പേടകം ട്രാൻസ് ലൂണാർ ട്രാജക്ടറിയിലേക്ക് പ്രവേശിക്കുന്നത്. ശേഷം ചന്ദ്രന്റെ സ്വാധീന വലയത്തിൽ പ്രവേശിച്ച പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് ഒന്നിനും രണ്ടിനും ഇടയിൽ രണ്ടാം ഘട്ട ഭ്രമണപഥം നടക്കും.















