രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 വിജയക്കുതിപ്പിൽ മുന്നേറുകയാണ്. സോഫ്റ്റ് ലാൻഡിംഗിനായി പേടകം തയാറെടുക്കുമ്പോൾ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ തിരക്കേറുകയാണ്. ആറ് ഓർബിറ്റുകൾക്കൊപ്പം ചന്ദ്രയാൻ-3യും ചേരുകയാണ്. ഏറെക്കുറെ ചന്ദ്രയാൻ-3 സോഫ്റ്റ്‌ലാൻഡിംഗിനായി എത്തുന്ന അതേ ദിനം തന്നെ റഷ്യയുടെ ലൂണ 25 കൂടി ലാൻഡിംഗിനൊരുങ്ങുകയാണ്. ഇതോടെ ഈ പഥത്തിലെത്തുന്ന പേടകങ്ങൾ എട്ടിലേക്കെത്തും.
ഇതിന് പുറമേ വിക്ഷേപണ ശേഷം പ്രവർത്തന കാലാവധി പിന്നിട്ട ഓർബിറ്റുകളും അവയിൽ ചിലതിന്റെ അവശിഷ്ടങ്ങളും ഇതേ ഭ്രമണ മേഖലയിലുണ്ട്. ഇവ ലക്ഷ്യമില്ലാതെ ഇവിടെ ചുറ്റിത്തിരിയുന്നുണ്ട്. ഇതിന് പുറമേ നിരവധി ഉൽക്കകളും ഛിന്നഗ്രഹങ്ങളും ഉൾപ്പെടെ നിരവധി വസ്തുക്കളും ഇതുവഴി കടന്നു പോകുന്നുണ്ട്. അന്തരീക്ഷമില്ലാത്തതിനാൽ തന്നെ ഇവയൊന്നും നശിച്ചു പോകുന്നില്ല. തിരക്ക് വർദ്ധിക്കുന്നതിനാൽ ഐഎസ്ആർഒ നിരവധി മുൻകരുതലുകൾ എടുത്തിട്ടുണ്ട്.
നിലവിൽ നാസയുടെ നാലും ഇന്ത്യയുടെയും കൊറിയയുടെയും ഓരോ ഓർബിറ്റുകളുമാണ് പ്രവർത്തനക്ഷമമായി ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ളത്. ചന്ദ്രയാൻ-1, ജപ്പാന്റെ ഔന എന്നീ ഓർബിറ്റുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടെങ്കിലും ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ തുടരുന്നുണ്ട്. എട്ട് ഉപഗ്രഹങ്ങൾ എന്നത് വലിയ സംഖ്യ അല്ലെങ്കിൽ കൂടി ഭൂമിയെ അപേക്ഷിച്ച മൂന്നിലൊന്ന് വലുപ്പം മാത്രമേ ചന്ദ്രനുള്ളു എന്നത് വെല്ലുവിളി ഉയർത്തുന്നു. കൂടാതെ ഈ ഉപഗ്രഹങ്ങളിൽ പലതും പരസ്പരം മുറിച്ചു കിടക്കുന്ന ഭ്രമണപഥങ്ങളിലാണ് സഞ്ചരിക്കുന്നത്. ചന്ദ്രയാൻ-3 ചന്ദ്രന്റെ 150 കിലോമീറ്റർ അകലത്തായി വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും. ഈ സമയം ദീർഘവൃത്താകൃതിയിൽ ഭ്രമണം ചെയ്യുന്ന മറ്റ് ഉപഗ്രഹങ്ങളും പേടകത്തിന്റെ ഭ്രമണപഥം മുറിച്ചു കടന്നാകാം പോകുന്നത്.ഇത്തരം കാര്യങ്ങളെല്ലാം മുന്നിൽ കണ്ടാണ് ഐഎസ്ആർഒ മറ്റ് ഓർബിറ്റുകളുടെ സഞ്ചാരഗതി മനസിലാക്കി പേടകത്തെ നിയന്ത്രിക്കുന്നത്.















