പാലക്കാട്: ഗണേശ ഭഗവാനോടുള്ള ഭക്തി മുൻനിർത്തിക്കൊണ്ടാണ് ബാല ഗംഗാധര തിലകൻ സ്വാതന്ത്ര്യ സമരത്തെ മുന്നോട്ട് നയിച്ചതെന്നും അതിന്റെ ചരിത്രം പോലും അറിയാത്തവരാണ് കമ്യൂണിസ്റ്റുകാരെന്നും വത്സൻ തില്ലങ്കേരി. ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസവും മിത്തുമാണ് കമ്യൂണിസം എന്നത്. അവരാണ് ഹിന്ദുവിശ്വാസങ്ങളെ അവഹേളിക്കാൻ നടക്കുന്നത്. കമ്യൂണിസം പറഞ്ഞ ഒന്നും തന്നെ ലോകത്ത് എവിടെയും നടന്നിട്ടില്ല. മുതലാളിത്ത രാജ്യങ്ങളിൽ കമ്യൂണിസം വരുമെന്നും അങ്ങനെ മുതലാളിത്തം അവസാനിക്കുമെന്നും തൊഴിലാളികളും മുതലാളികളും ഒരേപോലെ ആകുമെന്നും കമ്യൂണിസം പറഞ്ഞു. ഇത് എവിടെയെങ്കിലും നടന്നിട്ടുണ്ടോ. അമ്പലം മിത്താണെന്ന് പറഞ്ഞ കമ്യൂണിസ്റ്റുകാരാണ് ഇന്ന് അമ്പലക്കമ്മറ്റികളിൽ കയറി കൂടാൻ ആദ്യമെന്നും വത്സൻ തില്ലങ്കേരി വിമർശിച്ചു. പാലക്കാട് നടന്ന ഗണേശോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗണേശ ഭഗവാനോടുള്ള ഭക്തി മുൻനിർത്തിക്കൊണ്ടാണ് ബാല ഗംഗാധര തിലകൻ സ്വാതന്ത്ര്യ സമരത്തെ മുന്നോട്ട് നയിച്ചത്. അന്നും ഇന്നും എന്നും മഹാരാഷ്‌ട്ര ഗണേശ ഭക്തിയുടെ പുകൾപ്പെറ്റ നാടാണ്. ഗണേശ ഭക്തരുടെ നാട്. ഗണേശ സ്തുതികൾ നടത്തിയും വന്ദേമാതരം മുഴക്കിയും മഹാരാഷ്‌ട്രയിൽ സമരങ്ങൾ നടന്നു. ഇന്ത്യയെ അടിമത്തത്തിലാക്കിയ ബ്രിട്ടീഷുകാർ പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ജനകോടികളുടെ ഇരമ്പിക്കയറ്റമായി ഗണേശോത്സവങ്ങളെ മഹാത്മ തിലകൻ മാറ്റിയെടുത്തു. അങ്ങനെ ആയിരക്കണക്കിന് വർഷം നീണ്ടു നിന്ന അടിമത്തത്തിൽ നിന്നും പുറത്തു കടന്ന് ബ്രീട്ടീഷ് സാമ്രാജ്യത്തെ കിടിലം കൊള്ളിക്കുന്ന അത്യുജ്ജ്വലമായ ജനകീയ മുന്നേറ്റമായി ഗണേശോത്സവങ്ങൾ മാറി. സ്വാതന്ത്ര്യ സമരസേനാനികൾ ഉയർത്തിക്കാട്ടിയ പ്രോജ്ജ്വല ബിംബങ്ങളിൽ ഒന്നായിരുന്നു ഗണേശ ഭഗവാന്റേത്.
ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത്, സ്വാതന്ത്ര്യ സമര നേതാക്കളെ ഒറ്റുകൊടുത്ത്, ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തുകൊണ്ട്, ഗാന്ധി ഉണ്ടാക്കിയ ഇന്ത്യ മാന്തി പുണ്ണാക്കിയെന്ന് വിളിച്ച്, ജപ്പാൻകാരുടെ ചെരുപ്പ് നക്കിയെന്ന് സുഭാഷ് ചന്ദ്രബോസിനെ ആക്ഷേപിച്ചുകൊണ്ട് ഈ നാടിനെ ഒറ്റുകൊടുത്ത പാർട്ടിക്കാരുടെ പിൻമുറക്കാർ ഒരിക്കലും സ്വാതന്ത്ര്യ സമര കാലത്തെ പ്രോജ്ജ്വല ബിംബങ്ങളിലൊന്നായിരുന്നു ഗണേശ ഭഗവാനെന്ന് പഠിച്ചിട്ടും ഉണ്ടാവില്ല, അവർ പഠിക്കാനും പോകുന്നില്ല. പക്ഷെ, നാടിന്റെ ചരിത്രം അറിയുന്നവർക്കും ദേശാഭിമാനികൾക്കും ഗണേശോത്സവം എന്നത് അഭിമാനമാണ്.
നമ്മളെ നൂറ്റാണ്ടുകളോളം ഭരിച്ച ബ്രീട്ടീഷുകാർക്ക് ഇന്ന് ഇന്ത്യയ്‌ക്ക് മുന്നിൽ മുട്ടു മടക്കേണ്ടി വന്നു. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി നിലനിന്നിരുന്ന ബ്രിട്ടനെ പിന്തള്ളിക്കൊണ്ട് ഇന്ന് ഇന്ത്യ ആ സ്ഥാനത്ത് എത്തി. മറ്റൊന്ന് കൂടി സംഭവിച്ചു, ഞാൻ ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുന്നതിൽ എന്റെ ഹിന്ദുമതത്തിന് പങ്കുണ്ട് എന്ന് ഋഷി സുനക് പറഞ്ഞു. അദ്ദേഹം ഭഗവത്ഗീതയെ തൊട്ടാണ് സത്യപ്രതിജ്ഞ നടത്തിയത്. ഹിന്ദുക്കളെ സമ്പൂർണമായി നശിപ്പിച്ചു എന്ന് ഊറ്റം കൊണ്ട് ഇവിടെ നിന്നും പോയ ബ്രിട്ടീഷുകാരുടെ അധികാര കസേരയിൽ ഇരുന്നുകൊണ്ട് ഒരാൾ ഹിന്ദു ആണെന്ന് പറയുമ്പോൾ ഓരോ ഭാരതീയനും അഭിമാനമാണ്. ഇവിടെ ചില പീറകൾ ഗണേശൻ മിത്താണെന്ന് പറയുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറയുന്നത് എന്റെ ഔദ്യോഗിക വസതിയിലെ പൂജാമുറിയിൽ ഞാൻ ആരാധിക്കുന്നത് ഗണേശ ഭഗവാനെ ആണെന്നാണ്. ചില കൂപമണ്ഡൂകങ്ങൾക്ക് ഇത് ഇനിയും മനസ്സിലായിട്ടില്ല. അവരിപ്പോഴും ശിലായുഗത്തിൽ കഴിയുകയാണ്.
ഗണേശോത്സവത്തിൽ പങ്കെടുത്ത ഭക്തർക്ക് നന്ദി പറയുന്നതിനൊപ്പം എല്ലായിടങ്ങളിലും നടക്കുന്ന ഗണേശോത്സവത്തിലേയക്ക് ഇത്രയധികം ഭക്തരെ എത്തിച്ച ഒരാൾക്ക് കൂടി നന്ദി പറയണം. ഇവർ തൊട്ടതൊക്കെ ഇങ്ങനെ തന്നെയാണ്. എൺപതുകളുടെ കാലഘട്ടത്തിൽ അവർ ശ്രീരാമനെ പരിഹസിച്ചു. അങ്ങനെ പരിഹസിച്ച് പരിഹസിച്ച് ബിജെപിയെ അവർ വലുതാക്കി. പിന്നെ ചരിത്രം അങ്ങ് മാറി. മാർക്സിസ്റ്റുകാർ എന്തിനെയെങ്കിലും എതിർത്താൽ അതിൽ എന്തെങ്കിലും നല്ലതുണ്ടാവും എന്ന് ജനങ്ങൾക്ക് നല്ല ധാരണയുണ്ട്. അവർ രാമക്ഷേത്രത്തെ എതിർത്തു, ഇന്ന് രാമക്ഷേത്രം നിർമ്മിക്കുകയാണ്. അമ്പലം മിത്താണെന്ന് പറഞ്ഞവരെല്ലാം ഇന്ന് അമ്പലക്കമ്മറ്റിയിൽ കയറാനുള്ള ശ്രമത്തിലാണ്. ഇവർ തന്നെയാകും ആദ്യം രാമക്ഷേത്രത്തിലും ദർശനം നടത്തുന്നത്. അതുകൊണ്ട്, ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസത്തിന്റെ പേരാണ് കമ്യൂണിസം. അതാണ് ഏറ്റവും വലിയ മിത്ത്. കമ്യൂണിസം പറഞ്ഞ ഒന്നും തന്നെ ഈ ലോകത്ത് സംഭവിച്ചിട്ടില്ല- വത്സൽ തില്ലങ്കേരി പറഞ്ഞു.
Comments