കേരളത്തിലെ ചെസ്സ് വില്ലേജ് എല്ലാവർക്കും അത്ര സുപരിചിതമല്ലായിരിക്കും. എന്നാൽ അങ്ങനെയൊരു ഗ്രാമമുണ്ട്. തൃശൂർ ജില്ലയിലെ മരോട്ടിച്ചാലാണ് കേരളത്തിലെ ചെസ്സ് വില്ലേജ് എന്നറിയപ്പെടുന്നത്. പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയിലുള്ള ഒരു ചെറിയ ഗ്രാമം. പ്രകൃതിസൗന്ദര്യവും മികച്ച ചുറ്റുപാടുകളുമുള്ള ഈ ഗ്രാമം ചെസ്സ് പ്രേമികളുടെ നാടാണെന്ന് അറിയപ്പെടുന്നു.
1960 കളിലാണ് മരോട്ടിച്ചാലിലെ ചെസ്സ് വിപ്ലവത്തിന് തുടക്കം കുറിച്ചത്. നിരവധി പ്രശ്നങ്ങളാൽ പൊറുതിമുട്ടുകയും സാമൂഹിക പ്രശ്നങ്ങൾ നേരിടുകയും ചെയ്ത സമയത്തായിരുന്നു മരോട്ടിച്ചാലിൽ ചെസ്സ് വിപ്ലവത്തിന്റെ തുടക്കം. പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം കണ്ടെത്തുന്നതിനും സമയം ചിലവഴിക്കുന്നതിനും വേണ്ടിയാണ് മരോട്ടിച്ചാലിലെ ചായക്കടക്കാരനായ സി. ഉണ്ണിക്കൃഷ്ണൻ ചെസ്സ് കളിക്കാൻ ആരംഭിച്ചത്. കൂട്ടത്തിൽ ചായക്കടയിൽ വരുന്ന നാട്ടുകാരെയും ചെസ്സ്കളി കാണാനും പങ്കെടുക്കാനും ഉണ്ണികൃഷ്ണൻ ക്ഷണിച്ചു.
നാട്ടുകാർക്ക് ചെസ്സ് പരിചയപ്പെടുത്തി കൊടുത്തതോടെ മരോട്ടിച്ചാലിലെ ജനങ്ങൾക്ക് ചെസ്സ് ആവേശമായി. ഉണ്ണികൃഷ്ണൻ നാട്ടിലെ എല്ലാവർക്കും ചെസ്സ് പഠിപ്പിക്കാൻ തുടങ്ങി. ചെസ്സ്് കളിയുടെ ആവേശം തലമുറകളായി കൈമാറി വന്നു. മരോട്ടിച്ചാലിലെ ജനങ്ങൾക്ക് ചെസ്സ് ബോർഡ് പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും പ്രതീകമായി മാറി. പല പ്രശ്നങ്ങൾ കാരണം കുടുംബവുമായി ശത്രുത പുലർത്തിയവർ ഇന്ന് ചെസ്സ് കളിക്കാൻ ഒരുമിക്കുന്നു. പ്രദേശത്തെ ചെസ്സ് പ്രേമികൾക്ക് ചെസ്സ് കളി വിനോദം എന്നതിലുപരി സന്തോഷത്തിന്റെയും സഹിഷ്ണുതയുടെയും ഉറവിടമാണ്.
അന്തരിച്ച പ്രശസ്ത സംവിധായകൻ പി പദ്മരാജന്റെ മകൻ അനന്തപദ്മനാഭൻ സംവിധാനം ചെയ്ത ഓഗസ്റ്റ് ക്ലബ് എന്ന സിനിമ ഈ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടതാണ്. മലയാള മനോരമ വിഷുപ്പതിപ്പിൽ പ്രസിദ്ധീകരിച്ച വേനലിന്റെ കളനീക്കങ്ങൾ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.
Comments