പത്തനംതിട്ട: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടനം ചെയ്തു. രാവിലെ 11 മണിയോടെ ആരംഭിച്ച വള്ളസദ്യയിൽ വിവിധ പള്ളിയോടക്കാരും കരക്കാരും ഭക്തരുമടക്കം നിരവധിപേരാണ് പങ്കെടുത്തത്. ക്ഷേത്രത്തിന് അകത്തും പുറത്തുമായി 5 ഇടങ്ങളിലായിരുന്നു സദ്യക്കുളള ക്രമീകരണങ്ങൾ ഒരുക്കിയത്. സമൂഹ വള്ളസദ്യയിൽ പങ്കെടുക്കുന്നതിനും ക്ഷേത്ര ദർശനത്തിനുമായി ഭക്തരുടെ വലിയ തിരക്കാണ് രാവിലെ മുതൽ അനുഭവപ്പെട്ടത്.
300ഓളം പാചക വിദഗ്ദൻമാരുടെ നേതൃത്വത്തിലാണ് സദ്യ. 51 കരകളിൽ നിന്നുള്ള പള്ളിയോടങ്ങൾ പങ്കെടുത്ത വള്ളസദ്യ പള്ളിയോട സേവാ സംഘത്തിന്റയും ദേവസ്വം ബോർഡിന്റെയും നേതൃത്വത്തിലാണ് ഒരുങ്ങിയത്. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ചേനപ്പാടിയിൽ നിന്നും എത്തിച്ച പാള തൈരും അമ്പലപ്പുഴ പാൽപായസം ഉൾപെടെയുള്ള 40 വിഭവങ്ങളാണ് അഷ്ടമി രോഹിണി വളളസദ്യക്ക് ദേവസ്വം ബോർഡും പള്ളിയോട സേവാ സംഘവും ഒരുക്കിയത്. 500 പറ അരിയുടെ സദ്യയാണ് പള്ളിയോടകരക്കാർക്കും ഭക്തർക്കുമായി നൽകിയത്. വള്ളസദ്യയൊരുക്കുന്നതിന് ആറന്മുളയിൽ തന്നെ വിളയിച്ച പച്ചക്കറികളാണ് ഉപയോഗിക്കുന്നത്.
ക്ഷേത്രത്തിന് മുന്നിലെ കൊടിമരചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ആറന്മുള പാർത്ഥസാരഥിക്ക് സദ്യ വിളമ്പിയ ശേഷമാണ് സദ്യക്ക് തുടക്കമായത്. അഷ്ടമി രോഹിണി വളളസദ്യയിൽ ഭക്തർക്കൊപ്പം പാർത്ഥസാരഥിയുടെ സാന്നിധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ലോകത്തെ ഏറ്റവും വലിയ സമൂഹസദ്യയാണ് അഷ്ടമിരോഹിണി ദിവസം ആറന്മുളയിൽ നടക്കുന്നത്. ക്ഷേത്രസന്നിധിയിൽ എത്തുന്ന എല്ലാവർക്കും കൂപ്പൺ ഇല്ലാതെ അഷ്ടമിരോഹിണി സമൂഹ വള്ളസദ്യ കഴിക്കാവുന്നതാണ്.















