കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധിച്ച് രണ്ടു പേർ മരിച്ചെന്ന സംശയം ശക്തമായതിനെതുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലാണ് നിപ ലക്ഷണം കണ്ടത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കാനാണ് സാധ്യത. മരണപ്പെട്ട ഒരാളുമായി സമ്പർക്കം പുലർത്തിയ നാലുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
മരണപ്പെട്ടവർക്ക് പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ എല്ലാം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പരിശോധന ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ, നിപ പ്രോട്ടോകോൾ നടപടികൾ ആരോഗ്യവകുപ്പ് ആരംഭിക്കും.
പനി ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളാണ് ആദ്യം മരിച്ചത്. ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിൽ എത്തിയ മറ്റൊരാളാണ് സമാനമായ ലക്ഷണങ്ങളോടെ മരണപ്പെട്ടത്. ഓഗസ്റ്റ് 30 നായിരുന്നു ആദ്യത്തെ മരണം. ഈ മരണം ന്യൂമോണിയ ആണെന്നാണ് കരുതിയത്. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കാവുന്ന രീതിയിൽ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. എന്നാൽ, ഇതിന് ശേഷം അച്ഛനുമായി ആശുപത്രിയിലെത്തിയ ആൾക്കും സമാനമായ രോഗലക്ഷണം കണ്ടിരുന്നു. ഏറെ വൈകാതെ ഈ രോഗിയും മരിച്ചതോടെയാണ് ആരോഗ്യ വിഭാഗം സംശയിച്ചത്. കൂടാതെ, ആദ്യം മരിച്ചയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേർക്ക് കൂടി രോഗലക്ഷണങ്ങൾ തുടങ്ങിയിരുന്നു. ഇതോടെയാണ് നിപയായിരിക്കാമെന്ന സംശയം വർദ്ധിച്ചത്.
ആദ്യം മരണപ്പെട്ട ആളുടെ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞതിനാൽ രണ്ടാമത്തെയാളുടെ മൃതദേഹത്തിൽ നിന്നുള്ള സാമ്പിൾ മാത്രമാണ് പരിശോധനയ്‌ക്ക് അയച്ചിരിക്കുന്നത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ മക്കളും സഹോദരി ഭർത്താവും മകനുമടക്കം നാല് പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ ഒൻപത് വയസുകാരനായ ഒരു ആൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്.
Comments