തിരുവനന്തപുരം : ഈ വർഷത്തെ നവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളുടെ ഒരുക്കങ്ങൾ ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിലയിരുത്തി. പത്മനാഭപുരം തേവാരക്കെട്ടിൽ നിന്ന് ഒക്ടോബർ 12ന് രാവിലെ 8ന് വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ആരംഭിക്കും. ഒക്ടോബർ 13-ന് കുഴിത്തുറയിൽനിന്നു പുറപ്പെട്ട് നെയ്യാറ്റിൻകരയിലെത്തുന്ന എഴുന്നള്ളത്ത് 14-ന് വൈകീട്ട് 6.30-ന് കിഴക്കേക്കോട്ടയിലെത്തും.
മഹോത്സവ ദിവസങ്ങളിലെ ക്രമസമാധാന പാലനത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് തിരുവനന്തപുരം ഡി.സി.പി പി. നിധിൻരാജ് അറിയിച്ചു. വിഗ്രഹങ്ങൾ കുടിയിരുത്തുന്ന ദിവസങ്ങളിലും ഘോഷയാത്രയിലും മടക്കയാത്രയിലും ദേവസ്വം ബോർഡിന്റെ പൂർണ സേവനം ഉറപ്പാക്കും. വിഗ്രഹങ്ങൾ എഴുന്നള്ളി വരുന്ന റോഡുകൾ, ബന്ധപ്പെട്ട ക്ഷേത്ര പരിസരങ്ങൾ എന്നിവ വൃത്തിയാക്കാൻ നഗരസഭ നടപടിയെടുക്കും. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്നും കോർപ്പറേഷൻ ഉറപ്പാക്കും.
ആര്യശാല ക്ഷേത്രക്കുളം വൃത്തിയാക്കൽ, തമിഴ്‌നാട്ടിൽ നിന്നു വരുന്ന മറ്റ് ദേവസ്വം ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം, താമസം എന്നിങ്ങനെയുള്ള കാര്യങ്ങൾ ദേവസ്വം ബോർഡ് ഉറപ്പുവരുത്തും. മഹോത്സവവുമായി ബന്ധപ്പെട്ട് ആരംഭം മുതൽ അവസാന ദിവസങ്ങൾ വരെ ആവശ്യമായ വെള്ളം അനുവദിക്കുന്നതിനുള്ള നടപടികൾ വാട്ടർ അതോറിട്ടിയും സ്വീകരിക്കും. ആംബുലൻസ് ഉൾപ്പടെയുള്ള മെഡിക്കൽ ടീം ഘോഷയാത്രയെ അനുഗമിക്കും.
ഘോഷയാത്ര കടന്നുപോകുന്ന പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പി.ഡബ്ല്യു.ഡി. റോഡ്‌സ് വിഭാഗം അടിയന്തരമായി പൂർത്തിയാക്കും. ഉത്സവ ദിനങ്ങളിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും. യോഗത്തിൽ ക്ഷേത്ര പ്രതിനിധികൾ , ജില്ലാ കളക്ടർക്കൊപ്പം എ.ഡി.എം അനിൽ ജോസ്. ജെ, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, തുടങ്ങിയവരും പങ്കെടുത്തു.















