‘പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ മഹത്തായ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടും’: പി.പി.മുകുന്ദന്റെ വേർപാടിൽ അനുശോചിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി. മുകുന്ദന്റെ വേർപാടിൽ അനുശോചിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു ആദരാഞ്ജലികൾ അർപ്പിച്ചത്. ‘മുതിർന്ന ബിജെപി നേതാവ് ശ്രീ. പി. പി. മുകുന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ മഹത്തായ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടും. കുടുംബാംഗങ്ങളുടേയും പാർട്ടി അനുഭാവികളുടേയും ദുഃഖത്തിൽ പങ്ക് ചേരുന്നു. ഓം ശാന്തി’- എന്ന് രാജീവ് ചന്ദ്രശേഖർ കുറിച്ചു.

അതേസമയം അദ്ദേഹത്തിന്റെ വിയോഗത്തിൽ രാഷ്‌ട്രീയ-സാമൂഹിക- ചലച്ചിത്ര-പൊതുരംഗത്തെ നിരവധി പ്രമുഖരാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടയിലായിരുന്നു പി.പി മുകുന്ദന്റെ അന്ത്യം. 77 വയസായിരുന്നു. കേരള രാഷ്‌ട്രീയത്തിലെ അതികായനായിരുന്നു പി.പി മുകന്ദൻ. ബിജെപി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയും മുതിർന്ന ആർഎസ്എസ് പ്രചാരകനുമായിരുന്നു. ദീർഘകാലം ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു പി.പി മുകുന്ദൻ. ബിജെപിയെ ദീർഘകാലം സംഘടനാ തലത്തിൽ ശക്തമാക്കിയ നേതാവാണ്. സംസ്ഥാനത്ത് ഏത് തിരഞ്ഞെടുപ്പ് നടന്നാലും നേതാക്കളും പ്രവർത്തകരും മുകുന്ദേട്ടനെ കണ്ട് അനുഗ്രഹം വാങ്ങാനെത്തിയിരുന്ന പതിവുണ്ടായിരുന്നു.

Share