ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിന് പോകുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്ത് ഇഗോർ സ്റ്റിമാക് ഉണ്ടാകില്ലെന്ന് സൂചന. അണ്ടർ 23 ടീമിന്റെ പരിശീലകനായ ക്ലിഫോർഡ് മിറാണ്ടയാകും ടീമിനൊപ്പം പോകുകയെന്നാണ് സൂചന. ഏഷ്യൻ ഗെയിംസിൽ സെപ്റ്റംബർ 19ന് ചൈനക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഏഷ്യയിൽ നിന്നുളള ആദ്യ ഏട്ട് റാങ്കിലുളളവർക്കാണ് കേന്ദ്ര സർക്കാർ അനുമതി നൽകുക. എന്നാൽ സമീപകാലത്തെ മികച്ച പ്രകടനത്തിന്റെയും ഇഗോർ സ്റ്റിമാകിന്റെയും അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ ഏഷ്യയിൽ 18-ാം സ്ഥാനത്തുളള ഇന്ത്യൻ ടീമിന് കേന്ദ്രസർക്കാർ അനുമതി നൽകുകയായിരുന്നു. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സമീപകാല പ്രകടനങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച പരിശീലകനാണ് ഇഗോർ സ്റ്റിമാക്.
എന്നാൽ ടീമിന്റെ ഭാഗമാകില്ലെന്ന വാർത്തകളോട് ഇഗോർ സ്റ്റിമാക് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏഷ്യൻ ഗെയിംസിനായി ഐഎസ്എൽ ക്ലബ്ബുകൾ താരങ്ങളെ വിട്ടുനൽകാത്തതാണ് സ്റ്റിമാകിന്റെ പിൻമാറ്റത്തിന് കാരണം. അണ്ടർ 23 ടീമിനാണ് ഏഷ്യൻ ഗെയിംസ് കളിക്കാൻ അനുമതി ലഭിക്കുന്നത്. എന്നാൽ മൂന്ന് സീനിയർ താരങ്ങളെയും എല്ലാ ടീമുകൾക്കും കളിപ്പിക്കാൻ കഴിയും. ഇന്ത്യൻ ടീമിൽ സുനിൽ ഛേത്രി, സന്ദേശ് ജിങ്കാൻ, ഗുർപ്രീത് സിംഗ് സന്ധു എന്നിവരെയാണ് മുതിർന്ന കളിക്കാരായി ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഐഎസ്എൽ ക്ലബുകൾ താരങ്ങളെ വിട്ടുതരാത്തതിനാൽ മൂന്നുപേരും ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
Comments