തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ വിദ്യാർത്ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസിനെതിരെ അന്വേഷണം. കാട്ടാക്കട പോലീസിന് വീഴ്ച സംഭവിച്ചോ എന്ന് അന്വേഷിക്കും. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും നടപടി എടുക്കാൻ വൈകിയെന്നാണ് പരാതി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30-നായിരുന്നു പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദിശങ്കർ വാഹനം ഇടിച്ച് മരിച്ചത്.
പ്രതി പ്രിയരഞ്ജനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ കുറ്റമാണ് പോലീസ് ആദ്യം ചുമത്തിയിരുന്നത്. പിന്നീട് പ്രിയരഞ്ജൻ മനപൂർവ്വം വാഹനമിടിപ്പിക്കുകയായിരുന്നുവെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകക്കുറ്റമടക്കം ചുമത്തിയത്. വാഹനം ഇടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ കാട്ടാക്കട പോലീസിന് വീഴ്ച സംഭവിച്ചോ എന്നും അന്വേഷിക്കും.
അപകടസ്ഥലം പ്രതി കാട്ടിക്കൊടുത്തെങ്കിലും കൃത്യം താൻ ബോധപൂർവം ചെയ്തതല്ലെന്നും അപകടമാണെന്നും പറഞ്ഞു. മൂന്ന് മിനിറ്റ് കൊണ്ട് തെളിവെടുത്ത ശേഷം പ്രിയരഞ്ജനെ പോലീസ് മടക്കി കൊണ്ടുപോയി. പ്രിയരഞ്ജന്റെ പ്രാഥമിക മൊഴി പ്രകാരമാണ് ആദ്യം എഫ്ഐആർ തയ്യാറാക്കിയതും. ഇതും സംശയത്തിന് വഴിയൊരുക്കുന്നു. കുട്ടിയുമായി മുൻപ് പ്രിയരഞ്ജന് തർക്കമുണ്ടായിരുന്നതായി രക്ഷിതാക്കൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
Comments