ശ്രീനഗർ : സൂര്യനും , ചന്ദ്രനും ഉള്ളിടത്തോളം മേജർ ആശിഷ് എന്ന പേര് മറക്കില്ലായെന്നായിരുന്നു വീരമൃത്യൂ വരിച്ച സൈനികന്റെ ഭൗതിക ശരീരം എത്തിച്ചപ്പോൾ ഗ്രാമവാസികൾ ഉറക്കെ വിളിച്ചു പറഞ്ഞത് . അവർക്ക് മാത്രമല്ല ഈ രാജ്യത്തിനും മറക്കാനാകില്ല രാജ്യത്തിനു വേണ്ടി ജീവൻ ബലി നൽകിയ ധീരയോദ്ധാവിനെ .
ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ രക്തസാക്ഷിത്വം വരിച്ച ആശിഷ് ധൗഞ്ചകിന്റെ ഭൗതിക ശരീരം സമ്പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്ക്കരിച്ചത് . സഹോദരൻ വികാസ് സംസ്ക്കാര കർമ്മങ്ങൾ നിർവ്വഹിച്ചു.പതിനായിരത്തിലധികം ആളുകൾ അദ്ദേഹത്തിന്റെ അവസാന യാത്രയിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം പുതുതായി നിർമ്മിച്ച പാനിപ്പത്തിലെ വീട്ടിലാണ് എത്തിച്ചത് . ഈ വീടിന്റെ ഗൃഹപ്രവേശം 2023 ഒക്ടോബർ 23-ന് നിശ്ചയിച്ചിരുന്നു, ഈ ദിവസം അവധിയെടുക്കാൻ കാത്തിരിക്കുകയായിരുന്നു ആശിഷ് . ഈ വർഷം ഓഗസ്റ്റ് 15 ന് അദ്ദേഹത്തിന് സേന മെഡലും ലഭിച്ചിരുന്നു.
“ഞാൻ എന്തിന് കരയണം? ഞാൻ ഒരു സിംഹത്തെയാണ് പ്രസവിച്ചത് .എന്റെ മകൻ ഈ രാജ്യത്തിന്റെ അഭിമാനം ” എന്നായിരുന്നു അമ്മ കമലാദേവി പറഞ്ഞത് . സഹോദരിമാർ സല്യൂട്ട് ചെയ്ത് അവസാനമായി യാത്രയയപ്പ് നൽകി. മേജർ ആശിഷിന്റെ മകളും തന്റെ പിതാവിനെപ്പോലെ സൈനിക ഉദ്യോഗസ്ഥനാകുമെന്നും രാജ്യത്തിനു വേണ്ടി പോരാടും . മേജർ ആശിഷ് ധൗഞ്ചക്കിന്റെ അമ്മ കമലാദേവി പറഞ്ഞു.
മേജർ ആശിഷ് ധൗഞ്ചക് എപ്പോഴും ഭയരഹിതനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നു. ഭീകരർക്കെതിരെ നിരവധി ഓപ്പറേഷനുകൾ നടത്തുകയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു. പല ഓപ്പറേഷനുകളിലും ഭീകരരെ വധിച്ചിട്ടുണ്ട്. അനന്ത്നാഗിലെ തെരച്ചിലിനിടെ ഭീകരർ നടത്തിയ രഹസ്യ വെടിവയ്പിലാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്.ഭാര്യ ജ്യോതിയെയും രണ്ടുവയസ്സുള്ള മകൾ വാമികയെയും ജീവനു തുല്യം സ്നേഹിച്ചിരുന്നു ആശിഷ് . മേജർ ആശിഷ് 2012-ൽ 25-ാം വയസ്സിൽ ലെഫ്റ്റനന്റായി സൈന്യത്തിൽ ചേർന്നു, സേവനത്തിന്റെ അടിസ്ഥാനത്തിൽ 2018-ൽ മേജറായി സ്ഥാനക്കയറ്റം ലഭിച്ചു.
Comments