ബ്രസീലിയ: ബ്രസീലിൽ സ്വകാര്യ വിമാനം തകർന്നുവീണ് 14 പേർ മരിച്ചു. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ കാഴ്ച മങ്ങിയതിനെ തുടർന്നാണ് അപകടം. നിയന്ത്രണം വിട്ട വിമാനം റൺവേ കടന്ന് മുന്നോട്ടു പോയി തകരുകയായിരുന്നു. ശനിയാഴ്ചയായിരുന്നു അപകടം.
ബ്രസീലിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബാഴ്സെലോസിലെ ആമസോൺ കാടുകളിലാണ് വിമാനം തകർന്നത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവനാളുകളും മരിച്ചു. 12 യാത്രക്കാരും രണ്ട് പൈലറ്റുകളുമാണ് മരിച്ചത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി ആമസോൺ സ്റ്റേറ്റ് ഗവർണർ വിൽസൺ ലിമ അറിയിച്ചു.
ബ്രസീൽ നിർമ്മിത എംബ്രയർ വിമാനമാണ് തകർന്നുവീണത്. മീൻ ചൂണ്ടയിടൽ മത്സരത്തിന് പോയ ബ്രസീലിയൻ സ്വദേശികളാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. അമേരിക്കൻ പൗരന്മാരും വിമാനത്തിൽ യാത്ര ചെയ്തിരുന്നതായി സൂചന ഉണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ഇറങ്ങുന്നതിനിടെ തിരിച്ചു പറക്കാൻ ശ്രമിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
Comments