തിരുവനന്തപുരം: ബിജെപിയെ പരാജയപ്പെടുത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബിജെപിക്കെതിരെ പൊരുതുന്ന ഇന്ത്യയിലെ ഏക കരുത്തുറ്റ പ്രസ്ഥാനമാണ് സിപിഎം. ബിജെപിക്കെതിരെയുളള എല്ലാ പ്രവർത്തനങ്ങൾക്ക് പിന്നിലും സിപിഎമ്മിന്റെ പിന്തുണയുണ്ടാകും. ഇന്ത്യയിലെ കരുത്തുറ്റ പ്രസ്ഥാനമാണ് സിപിഎം എന്ന് തെളിയിക്കാനായി സർട്ടിഫിക്കറ്റുകൾ ആവശ്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
രാജ്യത്ത് ബിജെപിക്കെതിരെ ശബ്ദമുയർത്താൻ ഇന്ത്യ എന്ന പേരിൽ ശക്തമായ പ്രതിപക്ഷ സഖ്യം ഉയർന്ന് വന്നിട്ടുണ്ട്. കേരളത്തിലെ മാദ്ധ്യമങ്ങൾ പ്രതിപക്ഷ സഖ്യത്തിന്റെ സംഘടനാരൂപമായിട്ട് പ്രവർത്തിക്കുന്ന കോഓർഡിനേഷൻ കമ്മറ്റിയിൽ സിപിഎം പ്രതിനിധിയെ നൽകിയില്ലെന്നും അത് സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ കേരളത്തിലെ സഖാക്കളുടെ പിടിവാശി കൊണ്ടാണെന്നും പറയുന്നുണ്ട്. തിരഞ്ഞെടുപ്പുകളിൽ ഏത് പാർട്ടി, ഏത് സംസ്ഥാനങ്ങളിൽ മത്സരിക്കണമെന്ന് പറയാനുളള സംഘടനാ സംവിധാനം ഇന്ത്യ മുന്നണിക്കുണ്ടോ?. ബിജെപി സർക്കാരിനെ താഴെയിറക്കുമെന്ന ആശയത്തിനൊപ്പമാണ് സിപിഎം മുന്നോട്ട് പോകുന്നത്. അതിന് വേണ്ടി മുന്നിൽ നിന്ന് ഏത് ചുമതലയിൽ നിന്ന് പ്രവർത്തിക്കാനും സിപിഎം തയ്യാറാണ്. എന്നാൽ ഒരു കമ്മിറ്റി രൂപീകരിച്ച് ആ കമ്മിറ്റിയുടെ കീഴിൽ എല്ലാവരും പ്രവർത്തിച്ചുപോരുമെന്ന സംഘടനാ രീതിയിലക്കു പോകാൻ സിപിഎമ്മില്ല. അതിന്റെ ഭാഗമായിട്ടാണു ഇപ്പോൾ പ്രതിനിധികളെ അയയ്‌ക്കേണ്ടതില്ലെന്നു പിബി യോഗം തീരുമാനിച്ചത്” എം.വി.ഗോവിന്ദൻ വിശദീകരിച്ചു.