തിരുവനന്തപുരം: ചന്ദ്രയാൻ-3ന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തനക്ഷമമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ മാധവൻ നായർ. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. ”കഴിഞ്ഞ രണ്ടാഴ്ചകളായി വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഗാഢനിദ്രയിലാണ്. ഫ്രീസറിൽ നിന്ന് പുറത്തെടുക്കുന്ന പദാർത്ഥം അപ്പോൾ തന്നെ ഉപയോഗിക്കാൻ നമ്മൾ ശ്രമിക്കുന്നതിന് സമാനമായിരിക്കും ലാൻഡറിന്റെയും റോവറിന്റെയും നിലവിലെ അവസ്ഥ. താപനില -150 ഡിഗ്രി സെൽഷ്യസിന് താഴേക്ക് വരെ പോയിരുന്നു. ” ഇസ്രോ മുൻ ചെയർമാൻ പറഞ്ഞു.
ഇത്രയും താഴ്ന്ന താപനിലയിൽ ബാറ്ററികളും ഇലക്‌ട്രോണിക്സും മെക്കാനിസവുമെല്ലാം അതിജീവിക്കുമെന്നത് ശരിക്കും അത്ഭുതകരമാണ്. ഈ തണുപ്പിനെ മറികടന്ന് വീണ്ടും പ്രവർത്തിക്കാൻ മതിയായ സംവിധാനങ്ങൾ ശാസ്ത്രജ്ഞർ നേരത്തെ നൽകിയിട്ടുണ്ടെങ്കിലും അത് സംഭവ്യമാകുന്നത് വരെ നാം കാത്തിരിക്കുക തന്നെ വേണം.
സൂര്യന്റെ രശ്മികൾ തുടർച്ചയായി തട്ടി ഉപകരണങ്ങൾ ചൂടായതിന് ശേഷം ബാറ്ററികൾ റീചാർജാകേണ്ടതുണ്ട്. ഈ രണ്ട് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയാൽ സിസ്റ്റം വീണ്ടും പ്രവർത്തനക്ഷമമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ലാൻഡറും റോവറും ഉണർന്നാൽ ചന്ദ്രോപരിതലത്തിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കും. അങ്ങനെയെങ്കിൽ അടുത്ത 14 ദിവസത്തിനുള്ളിൽ നമുക്ക് കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഉപരിതലത്തെക്കുറിച്ച് മതിയായ ഡാറ്റ ശേഖരിക്കാനുള്ള സമയം ഇതിൽ നിന്ന് ലഭിക്കുമെന്നും മാധവൻ നായർ പറഞ്ഞു. റോവർ ഉണരാതെ ലാൻഡർ മാത്രം പ്രവർത്തിച്ചാലും അതൊരു അത്ഭുതമായിരിക്കുമെന്നാണ് ഇസ്രോയിലെ ശാസ്ത്രജ്ഞനായ തപൻ മിശ്ര അഭിപ്രായപ്പെട്ടത്.