തിരുവനന്തപുരം: സംസ്ഥാനത്ത് മറുനാടൻ തൊഴിലാളികൾ ഉൾപ്പെടുന്ന ഗുരുതര കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർദ്ധന. ആറ് വർഷത്തിനിടയിൽ 5,202 കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 161 കൊലപാതകങ്ങളും ഇതിൽ ഉൾപ്പെടും.
ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. 2016 മുതലുള്ള കണക്കാണിത്. ജനമൈത്രി പോലീസും തൊഴിൽ വകുപ്പും ചേർന്നാണ് വിവര ശേഖരണം നടത്തിയത്. കൊലപാതകം, ബലാത്സംഗം, ലഹരി വിൽപ്പന, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് ഇവർ കൂടുതലായും പ്രതികളാകുന്നത്.
മറുനാടൻ തൊഴിലാളികളുടെ പേര്, വിലാസം, ബാങ്ക് അക്കൗണ്ട്, കരാറുകാർ ആരൊക്കെ തുടങ്ങിയ വിവരങ്ങളാണ് ശേഖരിച്ചത്. ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് വിവരശേഖരണം ആരംഭിച്ചത്. ഈ കണക്കും അപൂർണ്ണമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മറുനാടൻ തൊഴിലാളികൾ 30 ലക്ഷം കടന്നുവെന്ന് ആസൂത്രണ ബോർഡ് വ്യക്തമാക്കുമ്പോഴും സർക്കാർ കണക്കുപ്രകാരം ഇവർ ഇപ്പോഴും അഞ്ചര ലക്ഷം മാത്രമാണ്. ആവാസ് ഇൻഷൂറൻസ് പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തവരുടെ കണക്ക് മാത്രമാണ് സർക്കാരിന്റെ പക്കലുള്ളത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളിൽ പങ്കെടുക്കില്ലെന്നതാണ് യാഥാർത്ഥ്യം. അതിനാൽ തന്നെ മറുനാടൻ തൊഴിലാളികളെ സംബന്ധിച്ച് കൃത്യമായ ഡാറ്റ സർക്കാരിന്റെ പക്കലില്ല. ജനരോഷം ഉയരുന്ന കുറ്റകൃത്യങ്ങൾ നടക്കുന്ന വേളയിൽ മാത്രമാണ് സർക്കാർ വകുപ്പുകൾ കണക്കെടുപ്പ് നടത്തുന്നത്.