പത്തനംതിട്ട: സന്നിധാനത്ത് കന്നിമാസ പൂജകൾ പൂർത്തിയാക്കി ക്ഷേത്ര നട അടച്ചു. സഹസ്ര കലശാഭിഷേകത്തിന് ശേഷമാണ് നട അടച്ചത്. തുലാമാസ പൂജയ്ക്കായി ഒക്ടോബർ 17-ന് നട തുറക്കും. പുതിയ മേൽശാന്തി നറുക്കെടുപ്പ് ഒക്ടോബർ 18-ന് ശബരിമലയിൽ വെച്ച് നടക്കും. തുലമാസ പൂജകൾക്കായി ഒക്ടോബർ 18 മുതൽ 22 വരെ നട തുറക്കും.
പൂജിച്ച് ചൈതന്യം നിറച്ച സഹസ്ര കലശങ്ങൾ ഇന്നലെ ഉച്ചയ്ക്കാണ് വിഗ്രഹത്തിൽ അഭിഷേകം ചെയ്തത്. വാദ്യമേളങ്ങളുടെയും ശരണം വിളികളുടെയും അകമ്പടിയോടെയാണ് ബ്രഹ്മകലശങ്ങൾ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിഗ്രഹത്തിൽ സഹസ്രകലശാഭിഷേകം നടത്തി. വൈകിട്ട് പടിപൂജയും നടന്നു.
അത്താഴ പൂജയ്ക്ക് ശേഷം മേൽശാന്തി കെ ജയരാമൻ നമ്പൂതിരി അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി. ജപമാലയും ദണ്ഡും അണിയിച്ച് ഭഗവാനെ യോഗ നിദ്രയിലാക്കി നട അടച്ചു. ഇന്നലെ രാത്രി പത്ത് മണിയ്ക്ക് ഹരിവരാസനം പാടിയാണ് നട അടച്ചത്.