തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഇന്നും ചോദ്യം ചെയ്യൽ തുടരും. കള്ളപ്പണ കേസിൽ തൃശൂർ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെയാണ് ഇഡി ഇന്ന് ചോദ്യം ചെയ്യുന്നത്. ബാങ്കിലെ സംശകരമായ പണമിടപാടുകളുടെ രേഖകൾ ഇഡിക്ക് കിട്ടിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. കേസിലെ പ്രതി സതീഷ് കുമാർ നടത്തിയ ഇടപാടുകളിലും വിവരങ്ങൾ തേടും. സിപിഎം നേതാവ് എസി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
കഴിഞ്ഞ ദിവസമാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്തത്. ഏഴ് മണിക്കൂറോളമാണ് എം കെ കണ്ണനെ ചോദ്യം ചെയ്തത്. കരുവന്നൂർ ബാങ്കിൽ നിന്നും 27 കോടിയോളം രൂപ ബിനാമി വായ്പയായി തട്ടിയ കേസിലെ പ്രതികളായ പിപി കിരണും സതീഷ് കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടിലാണ് എം.കെ കണ്ണനെ ചോദ്യം ചെയ്തത്. തുടർന്ന് വെള്ളിയാഴ്ച വീണ്ടും ഹാജരാകാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇഡി അറസ്റ്റ് ചെയ്ത സതീഷ് കുമാറുമായി എംകെ കണ്ണന് ബന്ധമുള്ളതായി ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ സതീഷ് കുമാറിന് തൃശ്ശൂർ സർവീസ് സഹകരണ ബാങ്കിലൂടെ കളളപ്പണം വെളുപ്പിക്കാൻ എംകെ കണ്ണൻ കൂട്ടുനിന്നോയെന്നത് അടക്കമുള്ള കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്. കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതി സതീഷ് കുമാറിനെ വർഷങ്ങളായി പരിചയമുണ്ടെന്നും വായ്പ ഇടപാടുകളിൽ സഹായിച്ചിട്ടില്ലെന്നും എം കെ കണ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എംകെ കണ്ണൻ അദ്ധ്യക്ഷനായ ബാങ്കിലെ സതീഷ് കുമാറിന്‍റെ ബിനാമി നിക്ഷേപത്തിൽ നിന്നും പിപി കിരണിന് വേണ്ടി കരുവന്നൂർ ബാങ്കിലേക്ക് പോയ പണത്തിന്മേലാണ് ഇഡിയുടെ സംശയങ്ങൾ.