കോഴിക്കോട്: കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടക്കുന്നത് മെഗാ സഹകരണ കുംഭകോണമാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഇഡിയുടെ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ശ്രമിക്കുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളത്തിലെ സഹകരണബാങ്കുകളിൽ നടന്നത് 5000 കോടി രൂപയുടെ അഴിമതിയാണ്. സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ചിനെ അടക്കം ഉപയോഗിച്ച് അന്വേഷണം നടത്തിയത് പ്രതികളെ സംരക്ഷിക്കാനാണ്. ഇഡിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് സർക്കാർ നടത്തുന്നത്. ഇത്രയും വലിയ അഴിമതി നടന്നിട്ടും കേവലം ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
കേരളത്തിലെ 400ലധികം സഹകരണ ബാങ്കുകളിൽ അഴിമതി നടന്നിട്ടുണ്ട്. കരിവന്നൂർ ബാങ്കിൽ മാത്രം അന്വേഷണം ഒതുങ്ങി നിൽക്കണം എന്ന അജണ്ടയുടെ ഭാഗമായാണ് സർക്കാർ ഇഡിയുടെ അന്വേഷണം ആട്ടിമറിക്കാൻ ശ്രമിക്കുന്നത്. സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ച് പണം നഷ്ടപ്പെട്ട നിക്ഷേപർക്ക് പണം മടക്കി നൽകാൻ സർക്കാർ തയ്യാറാവണം’- പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി.