ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളുടെ ആദ്യ കാലഘട്ടത്തിൽ വലിയ റോക്കറ്റുകൾക്ക് ആവശ്യമായ അടിസ്ഥാന സാങ്കേതിക വിദ്യ രാജ്യത്ത് രാജ്യത്ത് ലഭ്യമായിരുന്നില്ല എന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ മാധവൻ നായർ. ഈ കാലഘട്ടത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ വിവിധ സംഘങ്ങൾ പരീക്ഷണങ്ങളും പഠനങ്ങളും നടത്തി. പിന്നാലെ വിദേശങ്ങളിലെ റോക്കറ്റുകളിൽ നിന്നും സവിശേഷതകൾ മനസിലാക്കിയ ഐഎസ്ആർഒ ടീം സ്വന്തമായി സൗണ്ടിംഗ് റോക്കറ്റുകൾ നിർമ്മിച്ചു. ശേഷം SLV-3, ASLV എന്നിങ്ങനെ ചെറിയ റോക്കറ്റുകളും തദ്ദേശീയമായി നിർമ്മിച്ചു.
എന്നാൽ പിഎസ്എൽവിയിലേക്കുള്ള നാൾ വഴികൾ വലിയൊരു ഘട്ടമായിരുന്നുവെന്ന് മുൻ ഐഎസ്‌ഐആർഒ ചെയർമാൻ അടുത്തിടെ പ്രസിദ്ധീകരിച്ച ആത്മകഥയായ റോക്കറ്റിംഗ് ത്രൂ ദി സ്‌കൈസിൽ പരാമർശിച്ചിട്ടുണ്ട്. 1970-80 കാലഘട്ടത്തിലാണ് പിഎസ്എൽവി റോക്കറ്റുകളുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. അന്ന് പിഎസ്എൽവി എന്നത് രാജ്യത്തിന്റെ ഏറ്റവും സങ്കീർണമായ ബഹിരാകാശ സാങ്കേതിക ഉദ്യമമായിരുന്നു.
പിഎസ്എൽവി വിവിധ ഘട്ടങ്ങളിലൂടെയാണ് രൂപകൽപ്പന ചെയ്തത്. ഏത് തരത്തിലുള്ള പ്രൊപ്പൽഷൻ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്താമെന്നും എന്തൊക്കെ ഉപയോഗിക്കാൻ പാടില്ലെന്നും വിശദമായി ചർച്ച ചെയ്തതിന് ശേഷമായിരുന്നു നീക്കം. പിഎസ്എൽവിയുടെ അസോസിയേറ്റ് പ്രോജകട് ഡയറക്ടറായും അദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നു. 2003-09 കാലഘട്ടത്തിൽ ഐഎസ്ആർഒയുടെ ചെയർമാൻ ആയിരുന്നു ഡോ. മാധവൻ നായർ. രാജ്യത്തിന്റെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-1ന്റെ വിക്ഷേപണ സമയത്ത് അദ്ദേഹം സേവനം അനുഷ്ടിച്ചു.