കൊച്ചി: നടപടി ക്രമങ്ങൾ പാലിക്കാതെ മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്യിച്ചെന്ന പരാതിയിൽ ലേക്ക് ഷോർ ഹോസ്പിറ്റലിലെ ഡോക്ടർമാർക്തെിരെ കേസെടുത്ത് അന്വേഷിക്കണമെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവിലെ തുടർ നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു.
നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ അവയവം ദാനം ചെയ്തെന്ന ബന്ധപ്പെട്ട് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് എട്ടാം നമ്പർ കോടതിയിലായിരുന്നു കേസ് നടന്നത്. ഈ കേസിന്റെ തുടർ നടപടികളാണ് ആറുമാസത്തേക്ക് സ്റ്റേ ചെയ്തത്.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയും ഏഴ് ഡോക്ടർമാരും നൽകിയ ഹർജിയിൽ ആണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ വിധി.
കൊല്ലം സ്വദേശിയായ ഡോ. എസ്. ഗണപതി നൽകിയ സ്വകാര്യ അന്യായത്തിലാണ് കേസെടുത്ത് അന്വേഷിക്കാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്
ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് സാരമായി പരിക്കേറ്റ മൂവാറ്റുപുഴ സ്വദേശിയായ 21കാരന്റെ മസ്തിഷ്ക മരണത്തിൽ സംശയമുന്നയിച്ചായിരുന്നു കേസ്. 2009 നവംബർ 29ന് ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിന്റെ അവയവങ്ങൾ നീക്കം ചെയ്തതാണ് കേസിനാസ്പദമായ സംഭവം. ഈ യുവാവിനെ ആദ്യം കോതമംലത്തെ സ്വകാര്യ ആശുപത്രിയിലും പിറ്റേന്ന് പുലർച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. തുടർന്ന് ഡിസംബർ ഒന്നിന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മാതാവിന്റെ സമ്മതപ്രകാരം കരളും വൃക്കയും ദാനം ചെയ്യുകയായിരുന്നു.
അവയവദാനവുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് റിപ്പോർട്ട് നൽകിയെന്നായിരുന്നു കേസ്.പ്രതികളായ ഡോക്ടർമാർ ക്രിമിനൽ ഗൂഢാലോചനയിൽ പ്രവർത്തിക്കുകയും ഇരയ്ക്ക് ശരിയായ ചികിത്സ നിഷേധിക്കുകയും തുടർന്ന് നിലവിലുള്ള നിയമങ്ങൾ ലംഘിച്ച് ഒരു വിദേശ പൗരന് അവയവങ്ങൾ മാറ്റിവെക്കുകയും ചെയ്തുവെന്ന് പരാതിക്കാരൻ ആരോപിച്ചു. ഇതിലൂടെ ആശുപത്രി വൻതുക സമ്പാദിച്ചതായും അദ്ദേഹം ആരോപിച്ചു.മസ്തിഷ്ക മരണം സാക്ഷ്യപ്പെടുത്തിയത് ഇതിനു അംഗീകാരമില്ലാത്ത ഡോക്ടർമാരുടെ സംഘമാണെന്നും പരാതിക്കാരൻ ആരോപിച്ചു. മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ ഡോക്ടർമാർ അപ്നിയ ടെസ്റ്റ് നടത്തിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. ഈ അവയവങ്ങൾ ഒരു മലേഷ്യൻ പൗരന് മാറ്റി വെച്ചതായിട്ടാണ് ആരോപണം.
മസ്തിഷ്ക മരണം സ്ഥിരീകരിച്ചത് നിയമപ്രകാരം മെഡിക്കൽ ബോർഡ് ചേർന്നാണെന്നാണ് ആശുപത്രിയും ഡോക്ടർമാരും നൽകിയ ഹരജിയിൽ പറയുന്നത്.