അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡിന് 283 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ന്യൂസിലൻഡ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്തു. 77 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.
ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും ഡേവിഡ് മലാനും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. 40 റൺസ് എഴുതിച്ചേർത്ത കൂട്ടുകെട്ടിൽ നിന്നും മാറ്റ് ഹെന്റി മലാനെ പുറത്താക്കി. പിന്നാലെ വന്ന ജോ റൂട്ടിനെ കൂട്ടുപിടിച്ച് ബെയർസ്റ്റോ ടീം സ്കോർ 50 കടത്തി. എന്നാൽ ബെയർസ്റ്റോയ്ക്കും പിടിച്ചുനിൽക്കാനായില്ല. 33 റൺസെടുത്ത താരത്തെ മിച്ചൽ സാന്റ്നർ പുറത്താക്കി. പിന്നാലെയെത്തിയ ഹാരി ബ്രൂക്കിന്റെ വെടിക്കെട്ട് പ്രകടനം അനാവശ്യ ഷോട്ടിൽ 25 റൺസെടുത്ത് താരവും മടങ്ങി. പിന്നാലെ വന്ന മോയിൻ അലി 11 റൺസുമായി മടങ്ങിയതോടെ ഇംഗ്ലണ്ട് 118 ന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.
ആറാമനായി ക്രീസിലെത്തിയ നായകൻ ജോസ് ബട്ലർ റൂട്ടിന് മികച്ച പിന്തുണ നൽകിയതോടെ സ്കോർ 188 -ൽ എത്തി. ബട്ലറെ സാക്ഷിയാക്കി റൂട്ട് അർദ്ധസെഞ്ചുറി നേടി. 43 റൺസെടുത്ത ബട്ലറെ മാറ്റ് ഹെന്റി പുറത്താക്കി. ഇതോടെ ടീം പതറി. പിന്നാലെ വന്ന ലിയാം ലിവിംഗ്സ്റ്റണെ കൂട്ടുപിടിച്ച് റൂട്ട് ടീം സ്കോർ 200 കടത്തി. എന്നാൽ ലിവിംഗ്സറ്റണും ഇംഗ്ലണ്ട് നിരയിൽ തിളങ്ങാനായില്ല. 86 പന്തിൽ 77 റൺസെടുത്ത റൂട്ടിനെ ഗ്ലെൻ ഫിലിപ്സും ക്ലീൻ ബൗൾഡാക്കുകയായിരുന്നു.
സാം കറൻ (14), ക്രിസ് വോക്സ് (11) എന്നിവരും ഇംഗ്ലണ്ട് ആരാധകരെ നിരാശപ്പെടുത്തി. അവസാന വിക്കറ്റിൽ മാർക്ക് വുഡും ആദിൽ റഷീദും ചേർന്ന് ടീം സ്കോർ 280 കടത്തി. വുഡ് 13 റൺസെടുത്തു. 15 റൺസ് നേടി റഷീദ് പുറത്താവാതെ നിന്നു. 3 വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയാണ് കീവിസ് നിരയിലെ താരം. മിച്ചൽ സാന്റ്നർ, ഗ്ലെൻ ഫിലിപ്സ് എന്നിവർ രണ്ട് വിക്കറ്റും ട്രെന്റ് ബോൾട്ടും രചിൻ രവീന്ദ്രയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.















