തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിലെ ഗോളക പുതുക്കി പണിയാത്തതിൽ ദുരൂഹത ആരോപിച്ച് ഭക്തർ. ക്ഷേത്രത്തിലെ സ്വർണം-വെള്ളി സ്റ്റോക്കെടുപ്പ് സംബന്ധിച്ചും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. തിരുവാഭരണങ്ങളും മറ്റ് സ്വർണ ഉരുപ്പടികളുടെയും കണക്കെടുത്തിട്ട് വർഷങ്ങളായെന്നാണ് പരാതി. ദേവസ്വം ബോർഡ് തികഞ്ഞ അവഗണനയാണ് ക്ഷേത്രത്തോട് കാണിക്കുന്നത്. ക്ഷേത്രം ജീർണാവസ്ഥയിലാണെങ്കിലും പുനരുദ്ധാരണത്തിന് നടപടികൾ സ്വീകരിക്കുന്നില്ല. ശ്രീമൂലസ്ഥാനത്തെ തറ ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണെന്നും ഭക്തർ പറയുന്നു.
2006-ൽ ക്ഷേത്രത്തിലെ ഗോളക മോഷണം പോയിരുന്നു. വൈകാതെ തന്നെ പ്രതികളെ പിടികൂടിയിരുന്നു. തുടർന്ന് നിയമ നടപടികൾക്ക് ശേഷം ഇത് ഉരുക്കി കൊച്ചിൻ ദേവസ്വം ബോർഡിന്റെ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗോളക നിർമ്മിക്കാൻ സ്വർണം വിട്ട് നൽകണമെന്നാവശ്യപ്പെട്ട് ഭക്തരും ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡിന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. 2.92 കിലോഗ്രാം സ്വർണമാണ് ലോക്കറിലുള്ളത്. ഗോളക പുനർ നിർമ്മിക്കുന്നതിനായി ഭക്തജനങ്ങളുടെ സംഭാവനയായി ലഭിച്ച 436 ഗ്രാം സ്വർണവും ദേവസ്വം ബോർഡിന്റെ പക്കലുണ്ട്. പലവട്ടം ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ നടപടി ഉണ്ടാകുന്നില്ലെന്നാണ് ഭക്തരുടെ പരാതി. ഇതിനിടെയാണ് സ്‌റ്റോക്കെടുപ്പും നിലച്ചത്. ക്ഷേത്രത്തിന്റെ സ്വത്തുക്കൾ അന്യാധീനപ്പെടാൻ സാധ്യതയുള്ളതായി ഭക്തർ ആശങ്കപ്പെടുന്നുണ്ട്.
2007-ലെ സ്റ്റോക്കെടുപ്പിൽ 47.28 ഗ്രാം സ്വർണത്തിന്റെ കുറവ് കണ്ടത്തിയതിനെ തുടർന്ന് അന്നത്തെ ദേവസ്വം ഓഫീസറോട് നഷ്ടപരിഹാരമായി 1.75 ലക്ഷം രൂപ അടയ്‌ക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ താനല്ല ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചു. നിലവിൽ ഈ വിഷയം കോടതി നടപടികളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയുണ്ടെന്നാണ് വിശ്വാസികൾ പറയുന്നത്. കേരളത്തിലെ 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നാണ് ഊരകം അമ്മ തിരുവടി ക്ഷേത്രം.















