ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ അശോക് ഗെഹ്ലോട്ട് സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി. സർക്കാരിനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണർക്ക് നിവേദനം സമർപ്പിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് 13 സ്ഥലങ്ങളിലായി സ്ത്രീകൾക്കെതിരെ നിരവധി അതിക്രമങ്ങളും ബലാത്സംഗങ്ങളും നടന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയത്. എല്ലാ ദിവസവും സംസ്ഥാനത്തെ ഏതെങ്കിലും ഒരു ഭാഗത്ത് സ്ത്രീപീഡന കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ബിജെപി ആരോപിച്ചു.
രാജ്യസഭാ എംപി ഘനശ്യാം തിവാരി, ഡോ കിരോരി ലാൽ മീണ, രാജ്സമന്ദ് എംപി, സംസ്ഥാന ജനറൽ സെക്രട്ടറി ദിയാ കുമാരി, ബിജെപി ദേശീയ വക്താവും എംപിയുമായ രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, എംപി രാംചരൺ ബോഹ്റ, ദേശീയ സെക്രട്ടറി ഡോ. അൽക്ക സിംഗ് ഗുർജാർ തുടങ്ങിയ നിരവധി മുതിർന്ന ബിജെപി നേതാക്കളാണ് ഗവർണർക്ക് നിവേദനം സമർപ്പിക്കാൻ രാജ്ഭവനിലെത്തിയത്.
ബലാത്സംഗം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയുടെ കാര്യത്തിൽ രാജസ്ഥാൻ രാജ്യത്ത് ഒന്നാമതാണെന്ന് ബിജെപി ദേശീയ വക്താവ് രാജ്യവർധൻ സിംഗ് റാത്തോഡ് രൂക്ഷമായി വിമർശിച്ചു.