ആദിലാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആദിലാബാദിലെ എല്ലാ ഗോത്രയുവാക്കള്ക്കും തൊഴിലും വിദ്യാഭ്യാസവും കർഷകരുടെ കൃഷിയിടങ്ങളിൽ ജലസേചന സൗകര്യവും നൽകുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. എന്നാൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന് തന്റെ മകൻ കെടിആറിനെ മുഖ്യമന്ത്രിയാക്കുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമേ ഉള്ളൂ എന്നും അമിത് ഷാ വിമർശിച്ചു. തെലങ്കാനയിലെ ആദിലബാദില്‍ ‘ജനഗര്ജന സഭ’ എന്ന പേരില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെലങ്കാന തിരഞ്ഞെടുപ്പിന്റെ തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. വീണ്ടും ചന്ദ്രശേഖര്‍ റാവുവിന്റെ സര്‍ക്കാരിനെയാണോ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെയാണോ വേണ്ടതെന്ന് അദ്ദേഹം പൊതുജനങ്ങളോട് ചോദിച്ചു. ബിജെപി സർക്കാർ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സെപ്റ്റംബർ 17 ന് ഹൈദരാബാദ് വിമോചന ദിനമായി ആഘോഷിക്കുമെന്നും അമിത് ഷാ ജനങ്ങൾക്ക് ഉറപ്പ് നൽകി.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോൺഗ്രസുകാർ പുതിയ വേഷമണിഞ്ഞ് വരികയാണെന്നും യുപിഎ സർക്കാർ 2013-14-ൽ ഗോത്രവര്‍ഗങ്ങളുടെ ക്ഷേമത്തിന് എന്താണ് ചെയ്തെന്ന് രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും കോൺഗ്രസിനെതിരെ ഷാ ആഞ്ഞടിച്ചു. 2013-14-ലെ ബജറ്റിൽ ഗോത്രവര്‍ഗക്ഷേമത്തിനായി 24,000 കോടി രൂപ മാത്രമാണ് കോൺഗ്രസുകാർ മാറ്റിവെച്ചത്. എന്നാൽ മോദി സർക്കാർ 2023-24 ൽ അത് 1.24 ലക്ഷം കോടിയായി വര്‍ദ്ധിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.