ടെൽ അവീവ്: ഇസ്രായേലിൽ സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിക്കും. യുദ്ധസാഹചര്യം കണക്കിലെടുത്താണ് അടിയന്തിര സർക്കാർ രൂപീകരണം. പ്രതിപക്ഷ പാർട്ടികളെയും ഉൾപ്പെടുത്തിയാണ് മന്ത്രി സഭ രൂപീകരിക്കുന്നത്. പ്രതിപക്ഷ നേതാവ് ബെന്നി ഗാൻസും മന്ത്രി ആകും. പ്രധാനമന്ത്രി നെതന്യാഹുവും ബെന്നി ഗാൻസും ചേർന്നുള്ള സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇസ്രായേലിയൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിപക്ഷ നേതാവ് ബെന്നി ഗാൻസ്, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തുടങ്ങിയവർ മന്ത്രി സഭയിൽ ഉണ്ടാകും. മുൻ പ്രതിരോധ മന്ത്രിയും സൈനിക ജനറലുമാണ് ബെന്നി ഗാൻസ്. യുദ്ധവുമായി ബന്ധമില്ലാത്ത നിയമനിർമ്മാണമോ തീരുമാനങ്ങളോ ഇസ്രായേൽ സർക്കാർ ഈ അവസരത്തിൽ പാസാക്കില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, ഗാസയിലേക്ക് കരയിലൂടെയുള്ള യുദ്ധത്തിനൊരുങ്ങിയിരിക്കുകയാണ് ഇസ്രായേൽ. ഇരുവശത്തുമായി ഇതുവരെ മരണം 3,900 കടന്നു. ഇസ്രായേലിലെ മരണസംഖ്യ 1,200 ആയി ഉയർന്നു. 2,700ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗാസയിൽ ഇസ്രായേൽ വ്യോമാക്രണത്തിൽ 1000-ൽ അധികം പേർ കൊല്ലപ്പെട്ടു. 4,600ൽ ഏറെ പേർക്കു പരുക്കേറ്റു.