ശ്രീനഗർ: ജമ്മു-കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ലഷ്കർ-ഇ-ത്വയ്ബ ഭീകരവാദ സംഘടനയുമായി ബന്ധമുള്ള ഒരു ഭീകരൻ പിടിയിൽ. ഉഷ്കര നിവാസിയായ മുദാഹിർ അഹമ്മദ് ബട്ട് എന്ന ഭീകരനെയാണ് സുരക്ഷാസേന അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും മാരകായുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി സൈന്യം അറിയിച്ചു
കഴിഞ്ഞ ദിവസമാണ് നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള ഭീകരനെ സൈന്യം പിടികൂടുന്നത്. സൈന്യത്തിനും കശ്മീർ പോലീസിനും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബാരാമുള്ളയിലെ ഉഷ്കരയിലെ ചെക്ക്പോസ്റ്റിന് സമീപം വച്ച് ഭീകരനെ സൈന്യം വളഞ്ഞത്.
ചെക്ക്പോസ്റ്റിൽ പരിശോധനയ്ക്കിടെയാണ് ഇയാൾ നടന്നു വരുന്നതായി സൈന്യത്തിന്റെ ശ്രദ്ധയിൽപെടുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ട മുദാഹീർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സൈന്യം ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും ഗ്രനേഡുകളടക്കമുള്ള വസ്തുക്കൾ പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു.