പുരാതന ഈജിപ്ഷ്യൻ രാജ്ഞിയുടെ ശവകുടീരത്തിൽ നിന്ന് 5,000 വർഷം പഴക്കമുള്ള വീഞ്ഞ് കണ്ടെത്തി. വിയന്ന സർവകലാശാലയിലെ പുരാവസ്തു ഗവേഷകരാണ് അതിപുരാതനമായ വൈൻ ജാറുകൾ കണ്ടെടുത്തത്. ബിസി 3000 കാലഘട്ടത്തിൽ ജീവിച്ചിരുന്ന, ഈജിപ്തിന്റെ ആദ്യ സ്ത്രീ ഭരണാധികാരിയായ മെർനീത്ത് രാജ്ഞിയുടെ ശവകുടീരത്തിലാണ് പ്രമുഖ ഗവേഷകയായ ക്രിസ്റ്റ്യാന കോഹ്ലറുടെ നേതൃത്വത്തിലുള്ള ജർമ്മൻ-ഓസ്ട്രിയൻ സംഘം വൻ വീഞ്ഞ് ശേഖരം കണ്ടെത്തിയത്. നൈൽ നദിയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള അപ്പർ ഈജിപ്തിലാണ് വൈൻ ജാറുകൾ കണ്ടെത്തിയത്.
സ്വന്തമായി രാജകീയ ശവകൂടീരം ഉണ്ടായിരുന്ന ഏക സ്ത്രീയായിരുന്നു മെർനീത്ത് രാജ്ഞി. ഈജിപ്തിലെ അബിഡോസിലാണ് ഈ ശവകൂടീരമുള്ളത്. ഈജ്പിതിന്റെ ആദ്യത്തെ സ്ത്രീ ഫറോവയായി കണക്കാപ്പെടുന്ന സ്ത്രീയാണ് ഇവർ. വൈൻ ജാറുകൾക്കൊപ്പം ചരിത്രപ്രധാനമായ മറ്റ് പല വസ്തുക്കളും രേഖകളും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ചരിത്രത്തിലേക്കുള്ള കൂടുതൽ കണ്ടെത്തലുകളാകും വൈൻ ജാറുകൾ വഴി പുറംലോകം അറിയാൻ പോകുന്നതെന്ന് ഗവേഷകസംഘം പറഞ്ഞു.
നൂറുകണക്കിന് വലിയ വൈൻ ജാറുകളാണ് ശവകൂടീരത്തിൽ നിന്ന് ലഭിച്ചതെന്നും ഇവയ്‌ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നുമാണ് വിവരം. ട്രഷറി പോലെയുള്ള സ്ഥാപനങ്ങളുടെ മുദ്ര പതിപ്പിച്ചവയാണ് അവയിൽ പലതും. അവയിൽ നിന്നാണ് മെർനീത്ത് രാജ്ഞിയുടേതാണ് ശവകൂടീരമെന്ന് മനസിലായതെന്ന് ഗവേഷകസംഘം പറഞ്ഞു. രാജ്ഞിയുടെ ശവകുടീര സമുച്ചയത്തിൽ സേവകരുടെയും പരിവാരങ്ങളുടെയും ശവകൂടീരങ്ങളും ഉൾപ്പെടുന്നു. മെരിനീത്ത് രാജ്ഞിക്ക് പുറമേ 41 പേരുടെ ശവകൂടീരമാണ് അബിഡോസ് മരുഭൂമിയിലുള്ളത്. മൺ ഇഷ്ടിക, കളിമണ്ണ്, മരം എന്നിവ കൊണ്ടാണ് ശവകൂടീരം നിർമ്മിച്ചിരിക്കുന്നത്. മെർനീത്ത് രാജ്ഞിയെ കുറിച്ച് ചരിത്രത്തിൽ അധികം പരാമർശങ്ങൾ ഇല്ല. എന്നാൽ കണ്ടെടുത്ത പുരാവസ്തുക്കൾ അവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയേക്കുമെന്നാണ് സൂചന.














