ഡൽഹി: വിദേശ കാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയെ ഐക്യ രാഷ്‌ട്രസഭയുടെയും ജനീവയിലെ മറ്റ് അന്തരാഷ്‌ട്ര സംഘടനകളിലെ ഭാരതത്തിന്റ പ്രതിനിധിയായും നിയമിച്ചു. ഇന്ദിരാമണി പാണ്ഡയുടെ പിൻഗാമിയായാണ് നിയമനം. 1995-ലെ ഇന്ത്യൻ ഫോറിൻ സർവ്വീസ് ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്ന അരിന്ദം ബാഗ്ചി, 2020-ലാണ് വിദേശ കാര്യ മന്ത്രാലയത്തിന്റ വക്താവായി നിയമിതനായത്.
പല വിഷയങ്ങളെയും വളരെ ക്രിയാത്മകമായാണ് അരിന്ദം ബാഗ്ചി നേരിട്ടത്. പ്രത്യേകിച്ചും കിഴക്കൻ ലഡാക്കിൽ ഉടലെടുത്ത ഇന്ത്യ-ചൈന സംഘർഷം, കൊറോണ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ അരിന്ദം ബാഗ്ചി നടത്തിയ ക്രിയാത്മക ഇടപെടലുകൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
തിങ്കളാഴ്ചയാണ് വിദേശ കാര്യമന്ത്രാലയം നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. ജോയിന്റ് സെക്ട്രട്ടറി നാഗരാജ് നായിഡു കാക്കനൂർ, മൗറീഷ്യസിലെ ഹൈക്കമ്മീഷണർ നന്ദിനി സിംഗ്ല എന്നിവരെയാണ് വിദേശ കാര്യ മന്ത്രാലയത്തിന്റ പുതിയ വക്താവായി പരിഗണിക്കുന്നത്. നേരത്തെ, ക്രൊയേഷ്യയിലെ അംബാസിഡറായും ശ്രീലങ്കയിലെ ഹൈക്കമ്മീഷണറായും ബാഗ്ചി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഓഫീസിലെ ഡയറക്ടറായും ഐക്യ രാഷ്‌ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം ദൗത്യങ്ങളിലും അദ്ദേഹം സേവനം അനുഷ്ടിച്ചു.
Leave a Comment