മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡെയ്‌ക്കെതിരെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എംപി പ്രിയങ്ക ചതുർവേദി നടത്തിയ വിവാദ പരാമർശത്തിൽ വ്യാപക പ്രതിഷേധം. മേരാ ബാപ് ഗദ്ദർ ഹേ (എന്റെ അച്ഛൻ വഞ്ചകനാണ്) എന്ന് ശ്രീകാന്ത് ഷിൻഡെയുടെ നെറ്റിയിൽ എഴുതി വെച്ചിട്ടുണ്ടെന്ന പരാമർശമാണ് വിവാദമായത്.
മുംബൈ നോർത്ത് ഈസ്റ്റിലെ മഹാ വികാസ് അഘാഡി (എംവിഎ) സ്ഥാനാർത്ഥി സഞ്ജയ് ഡി പാട്ടീലിനായി ബുധനാഴ്ച ഘാട്കോപ്പറിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ ആയിരുന്നു പ്രിയങ്ക ചതുർവേദിയുടെ ഈ പരാമർശം. ഉദ്ധവ് താക്കറെയുമായുളള ബന്ധം ഉപേക്ഷിക്കാനുളള ഷിൻഡെയുടെ തീരുമാനത്തെ അമിതാഭ് ബച്ചന്റെ ‘ദീവാർ’ എന്ന ചിത്രത്തിലെ ഡയലോഗുമായി താരതമ്യം ചെയ്യുകയായിരുന്നു.
ആരാണ് ഷിൻഡെ, എന്താണ്, ഒന്നുമല്ല, പക്ഷെ ഒരു വഞ്ചകനാണ് എന്ന് തുടങ്ങിയ പരാമർശങ്ങളും പ്രിയങ്ക ചതുർവേദി നടത്തിയിരുന്നു. ശ്രീകാന്ത് ഷിൻഡെയുടെ നെറ്റിയിൽ അത് എഴുതിവെച്ചിട്ടുണ്ട്. അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് ശ്രീകാന്ത് ഷിൻഡെയ്‌ക്ക് ഒളിച്ചോടാനാകില്ലെന്നും പ്രിയങ്ക പറഞ്ഞിരുന്നു. അതേസമയം മഹായുതി സഖ്യത്തിന്റെ പല നേതാക്കളും അതിരൂക്ഷമായാണ് ഈ പ്രസ്താവനക്കെതിരെ പ്രതികരിച്ചത്.
ഒരു വനിതാ എംപിയിൽ നിന്ന് അങ്ങേയറ്റം അനുചിതമായ വാക്കുകളാണിതെന്ന് ഷിൻഡെ വിഭാഗം ശിവസേന നേതാവ് സഞ്ജയ് നിരുപം പറഞ്ഞു. ബിജെപിയെ വഞ്ചിച്ച മഹാ വഞ്ചകനാണ് ഉദ്ധവ് താക്കറെയെന്നും സഞ്ജയ് നിരുപം തിരിച്ചടിച്ചു. ആദിത്യ താക്കറെയുടെ നെറ്റിയിൽ തന്റെ പിതാവ് മഹാവഞ്ചകനാണെന്ന് എഴുതി വെച്ചിട്ടുണ്ടെന്നും സഞ്ജയ് നിരുപം കൂട്ടിച്ചേർത്തു.